മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് പാർശ്വഫലം; മോഡലിന്റെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്‌

സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്

കണ്ണൂർ: മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലായ യുവതിക്ക്‌ പാർശ്വഫലങ്ങളുണ്ടായതായി പരാതി. സംഭവത്തിൽ ഡോ. വരുൺ നമ്പ്യാർക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശിനിയായ മുപ്പത്തേഴുകാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

സാമൂഹികമാധ്യമത്തിലൂടെയാണ് യുവതി ക്ലിനിക്കിനെ കുറിച്ച് അറിയുന്നത്. സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് സർജൻ എന്നാണ് പരസ്യത്തിലുണ്ടായിരുന്നത്. ചികിത്സയ്ക്കായി 50,000 രൂപ മുപ്പത്തേഴുകാരിയുടെ കൈയ്യിൽ നിന്നും വാങ്ങിയതായി പരാതിയിൽ പറയുന്നു. നവംബർ 27, ഡിസംബർ 16 എന്നീ തീയതികളിലാണ് യുവതി ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായത്. ഡോക്ടറുടെ നിർദേശപ്രകാരമായിരുന്നു ഇത്.

ചികിത്സയ്ക്ക് ശേഷം പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും തുടർചികിത്സ നൽകിയില്ലെന്ന് പരാതിയിൽ പറയുന്നു. പാർശ്വഫലങ്ങളെ തുടർ‍ന്ന് തൊഴിൽസംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നതായും പരാതിയിൽ പറയുന്നു.

Content Highlights: Model has complained of side effects following the treatment

To advertise here,contact us