മലയാളം സിനിമകളില്‍പോലും വയലന്‍സ് പ്രോത്സാഹനം; അത്തരം സിനിമകള്‍ നൂറുകോടി ക്ലബ് കടക്കുന്നു: വി കെ സനോജ്

ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ആണെന്നും വി കെ സനോജ്

കൊച്ചി: സമീപകാലത്ത് പുറത്തിറങ്ങിയ മലയാളം സിനിമകള്‍ പോലും അതിഭീകരമായി അക്രമത്തെ പ്രേത്സാഹിപ്പിക്കുന്നതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇത് നമ്മുടെ കുട്ടികളില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയം ആണെന്നും വി കെ സനോജ് പറഞ്ഞു.

'വലിയ തോതില്‍ അക്രമ മനോഭാവം കുട്ടികളിലുണ്ട്. തല്ലുമാലയാണ് സ്‌കൂളുകളില്‍. നേരത്തെ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമായിരുന്നു. കുട്ടികളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് ആലോചിക്കുമ്പോള്‍ സമീപകാലത്ത് ഇറങ്ങിയ സിനിമകളെക്കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്യണം. മലയാളത്തില്‍ പോലും ഇറങ്ങുന്ന സിനിമകളില്‍ എത്രമാത്രം ക്രൈം ആണ് കടന്നുവരുന്നത്. അതെല്ലാം സ്വീകരിക്കുന്ന രീതിയിലേക്ക് പുതിയ തലമുറ മാറുന്നു. അതിഭീകരമായി വയലന്‍സ് പ്രോത്സാഹിപ്പിക്കുന്നു. അത്തരം സിനിമകള്‍ നൂറ് കോടി ക്ലബിലേക്ക് കടക്കുന്നു', സനോജ് പറഞ്ഞു.

Also Read:

Kerala
'എന്‍റെ ഭാഗ്യത്തിനാണ് അവനെ അറസ്റ്റ് ചെയ്തത്'; മകനെതിരായ രാസലഹരിക്കേസില്‍ വിഷ്ണുപുരം ചന്ദ്രശേഖരൻ

ലഹരിക്കെതിരെ ഡിവൈഎഫ്‌ഐ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചുവരികയാണ്. അതിന്റെ പ്രചരണം എന്ന നിലയ്ക്ക് ജാഗ്രതാ പരേഡ് 200 കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. ലഹരിയുടെ ലഭ്യത തടയാന്‍ കഴിയണം. ഉപയോഗിക്കുന്നവരെ മനസ്സിലാക്കുകയെന്നതാണ് ആദ്യത്തെ കാര്യം. ഇക്കാര്യങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കണമെന്ന് വളണ്ടിയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. അമ്മയുടെ തലയറുത്തുമാറ്റാന്‍ മടിയില്ലാത്ത മക്കളുള്ള സമൂഹം ഉണ്ടാകുന്നു. ലഹരിക്കെതിരായ നീക്കം ജനകീയ യുദ്ധമായി കാണണം. ഇപ്പോള്‍ കീഴ്‌പ്പെടുത്തിയില്ലെങ്കില്‍ പരാജയപ്പെടുമെന്നും സനോജ് പറഞ്ഞു.

Content Highlights: Violence is encouraged even in Malayalam movies said v k sanoj

To advertise here,contact us