'ജാര്‍ഖണ്ഡില്‍ പോകാൻ ലീവിന് അപേക്ഷിച്ചിരുന്നു'; കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും സഹോദരിയുടെയും മരണത്തിൽ പ്രദേശവാസി

'അമ്മയും സഹോദരിയും ഇവിടെ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ'

കൊച്ചി: കൊച്ചി കാക്കനാട് ഈച്ചമുക്കിലെ ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് പ്രദേശവാസി. മനീഷ് വിജയ് കാക്കനാട് എത്തിയിട്ട് ഒന്നരവര്‍ഷമായെന്ന് പ്രദേശവാസി പറഞ്ഞു. അമ്മയും സഹോദരിയും ഇവിടെ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ. സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകുന്നതിനായി നാല് ദിവസത്തെ ലീവിന് അപേക്ഷിച്ചിരുന്നു. ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥനേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പ്രദേശവാസി പറഞ്ഞു.

Also Read:

Kerala
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്‌സില്‍ അഴുകിയ നിലയിൽ രണ്ട്‌ പേരുടെ മൃതദേഹങ്ങള്‍; ജീവനൊടുക്കിയതെന്ന് സംശയം

ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം അറിഞ്ഞതെന്നും പ്രദേശവാസി പറഞ്ഞു. ക്വാര്‍ട്ടേഴ്‌സിന് പിന്നിലെ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. വൈകിട്ടോടെ ക്വാര്‍ട്ടേഴ്‌സിന് ചുറ്റും രണ്ട് പേര്‍ നടക്കുന്നതായി കുട്ടികള്‍ തങ്ങളെ വിളിച്ച് അറിയിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥന്റെ സഹപ്രവര്‍ത്തകരായിരുന്നു അവര്‍. അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയതായിരുന്നു. അവര്‍ നടത്തിയ പരിശോധനയില്‍ വീടിന്റെ പിന്‍ഭാഗത്ത് സഹോദരിയേയും മുന്‍ഭാഗത്ത് ഉദ്യോഗസ്ഥനേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചുവെന്നും പ്രദേശവാസി പറഞ്ഞു.

Content Highlights- Neighbour reaction on customs officer and sister death

To advertise here,contact us