പാവപ്പെട്ടവർ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരിൽ മേനി നടിക്കുന്നു,വ്യവസായ മന്ത്രി പരിഹാസപാത്രമാകരുത്: സതീശൻ

സിപിഐഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു

തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മൂന്ന് വര്‍ഷം കൊണ്ട് തുടങ്ങിയ മൂന്ന് ലക്ഷം സംരംഭങ്ങളുടെ പൂര്‍ണപട്ടിക പുറത്തു വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎമ്മിനെ പോലെ വികസനവിരുദ്ധ നിലപാട് യുഡിഎഫ് സ്വീകരിച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു.

പാവപ്പെട്ടവര്‍ ലോണെടുത്ത് തുടങ്ങിയ സംരംഭങ്ങളുടെ പേരില്‍ മേനി നടിക്കുന്നത് അപഹാസ്യമാണെന്നും വ്യവസായ മന്ത്രി സ്വയം പരിഹാസപാത്രമാകരുതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കേരളത്തിലെ വ്യവസായത്തെ സംബന്ധിച്ച് തെറ്റായ കണക്കുകളാണ് ഇടത് സര്‍ക്കാര്‍ പറയുന്നതെന്ന കഴിഞ്ഞ ദിവസത്തെ വി ഡി സതീശന്റെ പരാമര്‍ശത്തെ എതിര്‍ത്ത് മന്ത്രി പി രാജീവ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

Also Read:

Kerala
മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് അരുണ്‍ സക്കറിയ

വ്യവസായ നിക്ഷേപത്തിന് കേരളം മികച്ചതാണെന്നും കേരളീയരും കേരള വിരുദ്ധരും എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയെന്നും രാജീവ് പ്രതികരിച്ചിരുന്നു. സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ ഒന്നും ഇവിടെ നടക്കരുതെന്നാണ് ഇവരുടെ ആഗ്രഹം. നിയമസഭയില്‍ പ്രതിപക്ഷം ആകാം, കേരളത്തിന്റെ പ്രതിപക്ഷം ആവരുതെന്നും പി രാജീവ് പറഞ്ഞിരുന്നു.

കേരളത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഒരുമിച്ച് നില്‍ക്കണം. 'പ്രതിപക്ഷ നേതാവിന്റെ മറുപടി ഞങ്ങള്‍ക്ക് ഉള്ളതല്ല, അത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത് അവര്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണം. അതിന്റെ പേരില്‍ കേരളത്തെ കരുവാക്കരുത്', എന്നായിരുന്നു മന്ത്രി പറഞ്ഞത്.

Content Highlights: V D Satheesan against minister P Rajeev

To advertise here,contact us