പാതിവില തട്ടിപ്പ്; മനസർപ്പിച്ചാണോ രാമചന്ദ്രൻ നായർക്കെതിരെ കേസെടുക്കാൻ തീരുമാനമെടുത്തത്?;സർക്കാരിനോട് ഹൈക്കോടതി

നീതിന്യായ വ്യവസ്ഥയ്ക്കുണ്ടാകുന്ന കേടുപാട് ആര് പരിഹരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു

കൊച്ചി: പാതിവില തട്ടിപ്പിൽ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. മനസർപ്പിച്ചാണോ കേസെടുക്കാൻ പൊലീസ് തീരുമാനമെടുത്തതെന്ന് ഡിവിഷൻ ബെഞ്ച്. ഭരണഘടനാ പദവിയിലിരുന്ന ഒരാൾക്കെതിരെയാണ് കേസെടുത്തത്. ഇത് പൊതുസമൂഹത്തിന് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസ്യതയെ ബാധിക്കും. നീതിന്യായ വ്യവസ്ഥയ്ക്കുണ്ടാകുന്ന കേടുപാട് ആരുപരിഹരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു.

കേസിൽ നിങ്ങൾ എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും പൊലീസിനോട് ഹൈക്കോടതി ചോദിച്ചു. എല്ലാവരും സി എൻ രാമചന്ദ്രൻ നായർ എന്ന വ്യക്തിയെ അല്ല നോക്കുന്നത്. നീതിന്യായ വ്യവസ്ഥയെ ആണ് പരിഗണിക്കുന്നത്. സിഎൻ രാമചന്ദ്രൻ നായർക്കെതിരെ തെളിവുകളുണ്ടോയെന്ന് അറിയിക്കൂവെന്നും തെളിവുണ്ടെങ്കിൽ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു. കോടതിയുടെ ആശങ്കയാണ് പങ്കുവെച്ചതെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി കൃഷ്ണകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

പ്രാഥമിക അന്വേഷണം നടത്താതെ കേസെടുത്തതിൽ സർക്കാരിനെ ലളിതകുമാരി കേസ് ഹൈക്കോടതി ഓർമ്മിപ്പിച്ചു. ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർക്കെതിരെ പൊലീസ് ഹൈക്കോടതിയിൽ നിലപാടെടുത്തു. കേസെടുക്കുന്നതെല്ലാം മനസർപ്പിച്ച് തന്നെയാണെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രൊസിക്യൂഷൻസ് ടി എ ഷാജി നൽകിയ വിശദീകരണം. ഹൈക്കോടതിയിലെ ഒരുകൂട്ടം അഭിഭാഷകൻ നൽകിയ ഹർജിയിൽ ഡിവിഷൻ ബെഞ്ച് സർക്കാരിനോട് വിശദീകരണം തേടി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകാനാണ് സർക്കാരിന് നിർദ്ദേശം നൽകിയത്. ഹർജി അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Also Read:

Kerala
മസ്തകത്തിന് മുറിവേറ്റ ആനയുടെ ആരോഗ്യം അല്‍പം മോശം; നാളെ തന്നെ ദൗത്യം തുടങ്ങുമെന്ന് അരുണ്‍ സക്കറിയ

Content Highlights: highcout to government on case against ramachandran nair

To advertise here,contact us