പകുതി വില തട്ടിപ്പ്; റെയ്ഡിന് പിന്നാലെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

പ്രതികളുടെ വീട്ടിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നടപടി.

കൊച്ചി: പകുതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇ ഡി. പ്രതികളുടെ വീട്ടിലും ഓഫീസുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഈ നടപടി.

ലാലി വിന്‍സന്റിന്റെ ബാങ്ക് അക്കൗണ്ടിലെ 1.15 ലക്ഷം മരവിപ്പിച്ചു. പറവൂര്‍ ജനസേവ സമിതി ട്രസ്റ്റിന്റെ പേരിലെ 1.68 കോടി മരവിപ്പിച്ചു. അനന്തു കൃഷ്ണന്റെ പേരിലുള്ള 2.35 കോടിയും മരവിപ്പിച്ചു. ആനന്തകുമാറിന്റെ വീട്ടില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തു.

കോണ്‍ഗ്രസ് നേതാവായ ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്താണ് ഇ ഡി റെയ്ഡ് നടത്തിയത്. പാതിവില തട്ടിപ്പ് കേസിലെ പ്രധാനസൂത്രധാരനെന്ന് സംശയിക്കുന്ന ആനന്ദകുമാറിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ഭാരവാഹിത്വത്തില്‍ ഉള്ള തോന്നയ്ക്കല്‍ സായിഗ്രാമത്തിലും റെയ്ഡ് നടന്നു.

നേരത്തെ കേസില്‍ ഇ ഡി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇ ഡിയുടെ കൊച്ചി ഓഫീസാണ് റെയ്ഡ് നടത്തിയത്. നേരത്തെ ലാലി വിന്‍സെന്റിനെ പകുതിവില തട്ടിപ്പ് കേസില്‍ പൊലീസ് പ്രതിചേര്‍ത്തിരുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്. ഈ കേസില്‍ ലാലി വിന്‍സെന്റിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ലാലി വിന്‍സെന്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലായിരുന്നു ഹൈക്കോടതിയുടെ നടപടി. ലാലി വിന്‍സെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു.

Content Highlights: Half Price Scam; After the raid, the bank accounts of the accused were frozen

To advertise here,contact us