'ബിജെപിയുടെ ശുപാർശകൾ മാത്രം ഉൾപ്പെടുത്തി'; വഖഫ് ജെപിസി റിപ്പോർട്ടിനെതിരെ ഹാരിസ് ബീരാൻ എംപി

പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകള്‍ ജെപിസിയുടെ ഭാഗമാക്കിയിട്ടില്ലെന്ന് എംപി

ന്യൂഡല്‍ഹി: വഖഫ് ജെപിസി റിപ്പോര്‍ട്ടിനെതിരെ രാജ്യസഭാ എംപി ഹാരിസ് ബീരാന്‍. വഖഫ് ബില്ലില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബില്ല് ജെപിസിയില്‍ പരിശോധനക്ക് പോയിട്ട് വന്നപ്പോള്‍ കൂടുതല്‍ മോശമായെന്നും എംപി വിമര്‍ശിച്ചു.

'ബിജെപി അംഗങ്ങള്‍ നല്‍കിയ ശുപാര്‍ശകള്‍ മാത്രം ഉള്‍പ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിര്‍ദേശം ചവറ്റുകുട്ടയിലിട്ടു. ആദ്യം അവതരിപ്പിച്ച ബില്ലിനേക്കാള്‍ മോശമായ റിപ്പോര്‍ട്ടിന്മേലാണ് ഇപ്പോള്‍ ചര്‍ച്ച നടത്തുന്നത്. പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകള്‍ ജെപിസിയുടെ ഭാഗമാക്കിയിട്ടില്ല. ഭരണഘടനയ്ക്ക് വിധേയമായ റിപ്പോര്‍ട്ട് അല്ല', അദ്ദേഹം പറഞ്ഞു.

Also Read:

Kerala
റാന്നി റീന വധക്കേസ്; ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ നിര്‍ദേശം കേന്ദ്രം അംഗീകരിക്കുമോ എന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്‌ലാമിക തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കും വിരുദ്ധമാണെന്നും ഹാരിസ് ബീരാന്‍ പറഞ്ഞു. ആവശ്യപ്പെട്ടിട്ടും ജെപിസി റിപ്പോര്‍ട്ടിന്റെ ഹാര്‍ഡ് കോപ്പിയോ സോഫ്റ്റ് കോപ്പിയോ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജെപിസി റിപ്പോര്‍ട്ടിനെതിരെ ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം അരങ്ങേറി. സമിതി അധ്യക്ഷന്‍ ജഗദംബിക പാല്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് നല്‍കുകയായിരുന്നു. ഈ സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിയോജനക്കുറിപ്പ് നല്‍കിയിട്ടും ഉള്‍പ്പെടുത്തിയിട്ടില്ല. 231 പേജുള്ള വിയോജനക്കുറിപ്പ് എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയും നല്‍കിയിരുന്നു.

Content Highlights: Haris Beeran mp against Waqf JPC report

To advertise here,contact us