മലപ്പുറത്ത് പത്ത് കോടിയുടെ പകുതി വില തട്ടിപ്പ്, നടത്തിയത് ലീ​ഗ് നേതാവ് നേതൃത്വം നൽകുന്ന ഹരിയാലി ഫൗണ്ടേഷൻ

ഹരിയാലി ഫൗണ്ടേഷന് നേതൃത്വം കൊടുക്കുന്നത് മാറഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് അംഗം കെ എ ബക്കർ ആണ്

മലപ്പുറം: പകുതി വില തട്ടിപ്പിന്റെ ഭാ​ഗമായി മലപ്പുറത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് മുസ്‌ലിം ലീ​ഗ് നേതാവിന്റെ കീഴിലുളള ഹരിയാലി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി തട്ടിപ്പിനിരയായ മാറഞ്ചേരിയിലെ പരാതിക്കാർ റിപ്പോർട്ടറിനോട് പറഞ്ഞു. മാറഞ്ചേരി, പെരുമ്പടപ്പ്, പൊന്നാനി മേഖലകളിലാണ് ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത്.

ഹരിയാലി ഫൗണ്ടേഷന് നേതൃത്വം കൊടുക്കുന്നത് മാറഞ്ചേരി പഞ്ചായത്ത് 16-ാം വാർഡ് അംഗം കെ എ ബക്കർ ആണ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹി കൂടിയാണ് ബക്കർ. ഹരിയാലി ഫൗണ്ടേഷൻ ഗൃഹോപകരണങ്ങൾ, സ്കൂട്ടർ, ലാപ്പ്ടോപ്പ് ഉൾപ്പടെ നൽകാനുണ്ടെന്ന് പരാതിക്കാർ‌ പറഞ്ഞു.

ഹരിയാലി ഫൗണ്ടേഷന്റെ പേരിൽ കെ എ ബക്കറിനാണ് തങ്ങൾ പണം നൽകിയത്. പകുതി വില തട്ടിപ്പ് പുറത്തായതോടെ പണമോ, പ്രോഡക്റ്റോ നൽകാമെന്ന് ബക്കർ പറഞ്ഞിരുന്നു, എന്നാൽ പിന്നീട് ബക്കറിന്റെ ഒരു വിവരവും ലഭിച്ചില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും പരാതിക്കാർ പറഞ്ഞു. പൊലീസിൽ പരാതി കൊടുത്താൽ ഒന്നും തിരിച്ചു കിട്ടില്ലെന്ന് ബക്കർ പറഞ്ഞിരുന്നു. വഞ്ചിക്കപ്പെട്ടതോടെയാണ് പൊലീസിൽ പരാതി നൽകിയത്, പത്ത് കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും പരാതിക്കാർ വ്യക്തമാക്കി.

Also Read:

Kerala
ചൈനയിലെ പഠനം മുടങ്ങി, പിന്നെ സിനിമാ പഠനം; അച്ഛനെ കഴുത്തിന് പിടിച്ച് ചുമരോട് ചേർത്ത് ഉയർത്തി നിർത്തും:അമ്മ സുഷമ

അതേസമയം പകുതി വില തട്ടിപ്പിലെ കേസന്വേഷണത്തിന് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാൻ തീരുമാനമായി. ക്രൈംബ്രാഞ്ച് മേധാവിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. സായി ട്രസ്റ്റ് ചെയര്‍മാന്‍ കെ എന്‍ ആനന്ദകുമാറാണ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരനെന്നും 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നുമാണ് നിഗമനം. മുഖ്യമന്ത്രിയുടെ ഓഫീസും എംഎല്‍എമാരും ജനപ്രതിനിധികളും അടക്കം നിരവധി ഉന്നതരെല്ലാം സംശയനിഴലിലാണ്.

കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അനന്തു കൃഷ്ണനെ നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനിലേക്ക് കൊണ്ടുവന്നത് ആനന്ദകുമാറാണെന്ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മോഹനന്‍ കോട്ടൂര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. പകുതി വില തട്ടിപ്പിന്റെ സൂത്രധാരന്‍ ആനന്ദകുമാറാണെന്ന നിഗമനം ശക്തമാകുന്നതിനിടെയാണ് വെളിപ്പെടുത്തല്‍.

Content Highlights:

To advertise here,contact us