'പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചു, പ്രസ്താവന പിന്‍വലിക്കുന്നു';, വിവാദ പരാമര്‍ശത്തില്‍ സുരേഷ് ഗോപി

ആലപ്പുഴ എയിംസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി

ന്യൂഡല്‍ഹി: ആദിവാസി വകുപ്പിന്റെ ചുമതലയില്‍ 'ഉന്നതകുലജാതര്‍' വരണമെന്ന പ്രസ്താവന പിന്‍വലിക്കുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാവിലെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിശദീകരണവും ഇഷ്ടപ്പെടില്ലെന്നും പ്രസ്താവന പിന്‍വലിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

'അട്ടപ്പാടിയില്‍ പോയി ചോദിച്ചാല്‍ ഞാന്‍ ആരാണെന്ന് പറയും. രാഷ്ട്രപതിയെ അവഹേളിച്ചവരെ ഇവര്‍ക്ക് വേണ്ട. വേര്‍തിരിവ് വേണ്ട എന്നേ ഉദ്ദേശിച്ചിട്ടുള്ളു. പ്രസ്താവന പിന്‍വലിക്കുന്നു', അദ്ദേഹം പറഞ്ഞു.

Also Read:

Kerala
മലപ്പുറത്ത് ഭർതൃ വീട്ടിൽ യുവതി ജീവനൊടുക്കിയ സംഭവം; വിഷ്ണുജ നേരിട്ടത് കൊടിയ പീഡനം; ഭർത്താവ് പ്രബിൻ അറസ്റ്റിൽ

കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ തിരഞ്ഞെടുപ്പ് നേട്ടത്തിനെന്ന് പറഞ്ഞു കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ എയിംസ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാതി അടിസ്ഥാനത്തില്‍ ജില്ലകളെ വേര്‍തിരിക്കുന്നത് പോലെ വയനാടിനെ തിരിച്ചു കാണരുതെന്നും അദ്ദേഹം പറഞ്ഞു.

'എയിംസ് വരുന്നെങ്കില്‍ ആലപ്പുഴയില്‍ അനുവദിക്കണമെന്ന് 2016ല്‍ ആവശ്യപ്പെട്ടു. ആലപ്പുഴ എയിംസ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് പിണറായി വിജയനോട് ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ എയിംസ് വരുത്താന്‍ യുദ്ധം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ഇതുവരെ കേരള സര്‍ക്കാര്‍ ആലപ്പുഴയെ എയിംസ് ലിസ്റ്റില്‍ ഉള്‍പെടുത്തിയിട്ടില്ല', സുരേഷ് ഗോപി പറഞ്ഞു.

Content Highlights: Suresh Gopi withdraw controversy statement

To advertise here,contact us