'അന്ന് കൊച്ചനിയനെ കുത്തിക്കൊന്ന കെഎസ്‌യുവിനെ പുനരാവിഷ്കരിക്കാനാണ് ശ്രമമെങ്കിൽ വെറുതെ ഇരിക്കില്ല'; വി വസീഫ്

മഹാരാജാസ് കോളേജിന് മുൻപിൽ ന്യൂട്ടന്റെ മൂന്നാം ചലനനിയമം കുറിച്ച ബാനറിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വസീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തൃശൂർ : കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിൽ എസ്എഫ്ഐപ്രവർത്തകനെ കെഎസ്‌യു പ്രവർത്തകർ വളഞ്ഞിട്ടാക്രമിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. 1992 ല്‍ യൂണിയന്‍ സെക്രട്ടറിയായിരുന്ന കൊച്ചനിയനെ കലോത്സവം നടന്ന കലാലയത്തില്‍ കുത്തിക്കൊന്ന കെഎസ്‌യുവിനെ പുനരാവിഷ്‌ക്കരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് വി വസീഫ് ഫേസ്ബുക്കില്‍ കുറിച്ചു. ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഇവിടെയും ബാധകമാകുംമെന്നും വി വസീഫ് പറഞ്ഞു. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ ന്യൂട്ടന്റെ മൂന്നാം ചലനനിയമം കുറിച്ച ബാനറിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടായിരുന്നു വസീഫിന്റെ പ്രതികരണം.

വസീഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സതീശനോടും സുധാകരനോടും പറയാനുള്ളത്കയ്യില്‍ കൊലക്കത്തി കൊടുത്ത് നിഖില്‍ പൈലിമാരെ ക്യാമ്പസിലേക്കയച്ച്,1992 ല്‍ യൂണിയന്‍ സെക്രട്ടറി ആയിരുന്ന സ.കൊച്ചനിയനെ കലോത്സവം നടന്ന കലാലയത്തില്‍ കുത്തിക്കൊന്ന കെഎസ്‌യുവിനെ പുനരാവിഷ്ക്കരിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍,നിങ്ങളുടെ അക്രമങ്ങളെല്ലാം ഏറ്റു വാങ്ങി കയ്യും കെട്ടി നോക്കിയിരിക്കും എന്ന് കരുതരുത്…ന്യൂട്ടന്റെ മൂന്നാം ചലന നിയമം ഇവിടെയും ബാധകമാകും…

മാളയിൽ നടന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെയാണ് സംഘർഷമുണ്ടായത്. കെഎസ്‌യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ചുവിട്ടെന്നായിരുന്നു എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിച്ചിരുന്നു. പൊലീസെത്തി ലാത്തിവീശിയതോടെയായിരുന്നു സംഘർഷത്തിന് അയവുവന്നത്.

ഇതിന് പിന്നാലെ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരും സംഘവും സഞ്ചരിച്ചിരുന്ന ആംബുലൻസ് തടഞ്ഞ് കല്ലെറിഞ്ഞിരുന്നു. ആംബുലൻസിന് മുൻപിൽ കാർ നിർത്തിയ ശേഷം കല്ലെറിയുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കല്ലേറിൽ ആംബുലൻസിൻ്റെ ചില്ലുകൾ തകർന്നു. ഡിസോൺ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർ‌ത്തകരുമായി പോയ ആംബുലൻസിനെ ആക്രമിച്ചത് തങ്ങളല്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയിരുന്നു. ആംബുലൻസിന് നേരെ കല്ലെറിഞ്ഞതിൽ എസ്എഫ്ഐക്ക് പങ്കില്ലെന്നും ജില്ലാ നേതൃത്വത്തിന്റെ അറിവോടെ ആക്രമണം നടന്നിട്ടില്ലെന്നുമായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജിഷ്ണു സത്യൻ്റെ പ്രതികരണം. ഇതിന് പിന്നാലെ ആംബുലൻസിനുള്ളിൽ നിന്ന് കെഎസ്‌യു പ്രവർത്തകർ പങ്കുവെച്ച ഒരു ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. 'നോം സേഫാണ്' എന്ന് പറഞ്ഞ് പ്രവർത്തകർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ ചിത്രം കെഎസ്‌യുവിന് തിരിച്ചടിയായിരുന്നു.

Also Read:

Kerala
'നിരന്തരം അപമാനിക്കുന്നു'; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്

Content Highlights : vaseef's reply to congress

To advertise here,contact us