ഇസ്ലാമിന്റെ നിയമങ്ങൾ പണ്ഡിതർ പറയും, എന്തിനാണ് കുതിര കയറാൻ വരുന്നത്?; എം വി ഗോവിന്ദനെതിരെ കാന്തപുരം

'ഒരു സ്ത്രീയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തത്'

ആലപ്പുഴ: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനെ വിമർശിച്ചും പരിഹസിച്ചും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇസ്ലാമിന്റെ നിയമങ്ങൾ മതപണ്ഡിതർ പറയും, അത് പണ്ഡിതർക്ക് വിട്ട് കൊടുക്കണം. ഇസ്ലാമിന്റെ വിധി പറയുന്നത് മുസ്ലിങ്ങളോടാണ്, അതിൽ എന്തിനാണ് കുതിര കയറാൻ വരുന്നതെന്നും കാന്തപുരം എം വി ​ഗോവിന്ദനെ വിമർശിച്ചുകൊണ്ട് ചോദിച്ചു. നേരത്തെ എം വി ​ഗോവിന്ദൻ മെക് സെവനെ കുറിച്ചുളള കാന്തപുരത്തിന്റെ നിലപാടിനെതിരെ രം​ഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് എ പി അബൂബക്കർ മുസ്‌ലിയാരുടെ മറുപടി.

ആലപ്പുഴയിലെ പൊതുസമ്മേളനത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം. ​ഗോവിന്ദൻ മാഷിന്റെ ജില്ലയിലെ ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ല, 18 പേരും പുരുഷന്മാരാണ്. ഒരു സ്ത്രീയെ പോലും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചു. സ്ത്രീ പുരുഷന്മാർ ഇടകലർന്നുള്ള മെക് സെവന്റെ വ്യായാമത്തിന് എതിരെയുള്ള കാന്തപുരത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണ് എന്നായിരുന്നു കാന്തപുരത്തിനെതിരെയുളള എം വി ​ഗോവിന്ദന്റെ വിമർശനം. അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോ​ഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നും എം വി ​ഗോവിന്ദൻ പരോക്ഷമായി വിമർശിച്ചിരുന്നു.

Also Read:

Kerala
സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാട്; കാന്തപുരത്തിനെതിരെ സിപിഐഎം

മെക് സെവനെതിരെ തുടർച്ചയായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കും. യഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം മെക് സെവനെ വിമർശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റ്യാടിയിൽ നടത്തിയ പ്രസംഗത്തിലാണ് കാന്തപുരം തൻ്റെ നിലപാട് ആവർത്തിച്ചത്.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്നായിരുന്നു കാന്തപുരത്തിൻ്റെ മറ്റൊരു വിമർശനം. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞു.

Also Read:

Kerala
'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള പദ്ധതികളെ എതിർക്കും'; വിവാദനിലപാട് ആവർത്തിച്ച് കാന്തപുരം

പണ്ടുകാലത്ത് സ്ത്രീകള്‍ പുരുഷന്മാരെ കാണുന്നതും കേള്‍ക്കുന്നതും സംസാരിക്കുന്നതും ആവശ്യത്തിന് മാത്രമാണെന്നും നിബന്ധനകളോടെയെ ഇത് ചെയ്യാവൂവെന്ന ഇസ്ലാമിന്റെ നിര്‍ദേശം സ്ത്രീകള്‍ അനുസരിക്കുകയായിരുന്നുചെയ്തത്. ആ മറ എടുത്തുകളഞ്ഞ്, വ്യായാമത്തിന് വേണ്ടി ചെറുപ്പക്കാരായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് യാതൊരു നിരോധവും ഇല്ലായെന്ന് പഠിപ്പിച്ച്, വമ്പിച്ച നാശം ലോകത്ത് ഉണ്ടാക്കുന്നുവെന്നതാണ് കേള്‍വി. ഞാന്‍ കാണാന്‍ പോയിട്ടില്ല. കേള്‍ക്കുന്നതൊന്നും ശരിയല്ലെന്ന് മറുപടി പറയും. ചെറുപ്പക്കാരെ തിരിച്ചുവിടുന്ന വഴിയാണിത്', എന്നും കാന്തപുരം വിമര്‍ശനം ഉന്നയിച്ചിരുന്നു.

ജനുവരി 19ന് നടത്തിയ ഒരു പ്രസംഗത്തിലാണ് കാന്തപുരം മെക് 7നെതിരെ ആദ്യം രംഗത്തെത്തുന്നത്. സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കുന്നത് ഇസ്ലാമില്‍ ഹറാം ആണെന്നിരിക്കെ ലോകത്തിന് നാശം വരുത്തിവെക്കുന്ന പ്രവര്‍ത്തികളാണ് മെക് 7 വ്യായാമ മുറയിലൂടെ ചെയ്യുന്നതെന്ന് കാന്തപുരം വിമര്‍ശിച്ചിരുന്നു. ഇക്കാര്യം പറയുമ്പോള്‍ വ്യായാമം വേണ്ടേയെന്ന ചോദ്യം തിരിച്ച് ചോദിച്ച് നമ്മളൊന്നും ലോകം തിരിയാത്തവരാണ് എന്ന് പറഞ്ഞ് ചീത്ത പറയുകയും ആക്ഷേപിക്കുകയും ചെയ്യുകയല്ലാതെ സത്യം ചിന്തിക്കുക പോലും ചെയ്യാത്ത ഒരു വിഭാഗം ആളുകളുണ്ടെന്നും കാന്തപുരം പറഞ്ഞിരുന്നു.

Content Highlights: Kanthapuram AP Aboobacker Criticize Against MV Govindan

To advertise here,contact us