ആലപ്പുഴയിൽ ആർ നാസർ വീണ്ടും സിപിഐഎം ജില്ലാ സെക്രട്ടറി; യു പ്രതിഭ എംഎൽഎ ജില്ലാ കമ്മിറ്റിയിൽ

യു പ്രതിഭയ്ക്ക് പുറമെ എം എസ് അരുൺകുമാർ എംഎൽഎ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരും ജില്ലാ കമ്മിറ്റിയിൽ പുതിയതായി ഇടം നേടി

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആ‍ർ നാസർ തുടരും. ഹരിപ്പാട് ചേരുന്ന സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനമാണ് ആ‍ർ നാസറിനെ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. യു പ്രതിഭ എംഎൽഎ അടക്കം നാല് പുതുമുഖങ്ങളെ ജില്ലാ കമ്മിറ്റിയിലേയ്ക്ക് പുതിയതായി തിരഞ്ഞെടുത്തു. യു പ്രതിഭയ്ക്ക് പുറമെ എം എസ് അരുൺകുമാർ എംഎൽഎ, മാരാരിക്കുളം ഏരിയ സെക്രട്ടറി രഘുനാഥ്, ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ എന്നിവരും ജില്ലാ കമ്മിറ്റിയിൽ പുതിയതായി ഇടം നേടി. പ്രതിനിധി സമ്മേളനത്തിന് ശേഷം ഇന്ന് വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

വിഭാ​ഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോ​ഗമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. തോമസ് കെ തോമസിനെതിരെ ഉയർന്ന വിമർശനത്തിൽ അടക്കം പിണറായി വിജയൻ സമ്മേളനത്തിൽ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

Also Read:

International
വെള്ളമില്ല; കാട്ടുതീ കെടുത്തുന്നതിൽ അമേരിക്കയിൽ അസാധാരണ പ്രതിസന്ധി

എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ തള്ളിയായിരുന്നു സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കുട്ടനാട്ടിൽ വിയർപ്പൊഴുക്കുന്നത് പാർട്ടിയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാർട്ടിയാണ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചിരുന്നു.

നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്. കരാറുകാരിൽ നിന്ന് എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയ‍ർന്നിരുന്നു.

സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയ‍ർന്നു. എൻസിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാർട്ടിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. സിപിഐഎമ്മിൻ്റെ തണലിലാണ് സിപിഐ നിലനിൽക്കുന്നത്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുത്തുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.

പൊലീസ് നയത്തിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് സഹായം സാധാരണക്കാരന് ലഭിക്കുന്നില്ല. ഒരു വിഭാഗം പൊലീസ് ആർഎസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉയ‍‌ർന്നുവന്ന വിമർ‌ശനം.

Also Read:

Kerala
പത്തനംതിട്ട പീഡനം; അറസ്റ്റിലായവരിൽ മൂന്ന് പേർ പ്ലസ്ടു വിദ്യാര്‍ത്ഥികൾ; ക്രിമിനൽ കേസ് പ്രതികളും പീഡിപ്പിച്ചു

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. കയർ മേഖല പൂർണ്ണമായി നശിച്ചുവെന്നും കയർ മേഖലയെ സംരക്ഷിക്കാൻ വകുപ്പ് മന്ത്രി എന്താണ് ചെയ്തതെന്നും ചേർ‌ത്തല ഏരിയാ കമ്മിറ്റിയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ കയർ മേഖലയിൽ നിന്നായിരുന്നു. കയർ തൊഴിലാളികളോട് പാർട്ടി എന്ത് വിശദീകരണം നൽകണമെന്നും ചോദ്യം ഉയ‌ർന്നു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

Content Highlights- R Nazar elected as Alappuzha cpm District Secretary

To advertise here,contact us