വിവാദങ്ങള്‍ക്കൊടുവിൽ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരം നാളെ; റിഹേഴ്‌സൽ പൂർത്തിയായി

നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു

തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന്റെ റിഹേഴ്‌സൽ പൂർണമായി. കലാമണ്ഡലത്തിലെ 29 വിദ്യാർഥികളും വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് പേരും അടങ്ങുന്ന സംഘത്തിന്റെ നൃത്താവിഷ്‌കാരം നാളെയാണ് അവതരിപ്പിക്കുക. സെൻട്രൽ സ്റ്റേഡിയത്തിൽ സ്ഥിതി ചെയ്യുന്ന കലോത്സവത്തിൻ്റെ പ്രധാന വേദിയിലാണ് റിഹേഴ്‌സൽ പൂർത്തിയാക്കിയത്.

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ശിവൻകുട്ടിയുടെ വെളിപ്പെടുത്തൽ പിന്നീട് വലിയ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയ നിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ മന്ത്രി തയ്യാറായിരുന്നില്ല.

Also Read:

Kerala
പോയാൽ 400, കിട്ടിയാൽ 20 കോടി; ഇതിനോടകം ഭാഗ്യം പരീക്ഷിച്ചവർ ലക്ഷം കടന്നു, ബമ്പറിന്റെ വില്പന വൻകുതിപ്പിൽ

വിവാദങ്ങള്‍ക്ക് ഒടുവിൽ സൗജന്യമായി നൃത്തം അവതരിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം റജിസ്ട്രാർ ഡോ വി രാജേഷ് കുമാർ രംഗത്തെത്തിയിരുന്നു. കലാമണ്ഡലം നൃത്ത വിഭാഗം മേധാവി ഡോ. രജിത രവി, അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ് തുളസി, കലാമണ്ഡലം അരുൺ വാര്യയർ എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്. കേരളത്തിന്‍റെ നവോത്ഥാനം, ചരിത്രം, കല, പാരമ്പര്യം, ഐക്യം, അഖണ്ഡത എന്നിവ ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‌‌

കഥകളി, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, തിരുവാതിരക്കളി എന്നീ കലാരൂപങ്ങളെ കോർത്തിണക്കിയാണ് നൃത്തം ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസന്‍ തൂണേരിയുടെ വരികൾക്ക് കാവാലം ശ്രീകുമാർ സംഗീത സംവിധാനം നിർവഹിച്ചു. ഒൻപതര മിനിറ്റാണ് സ്വാഗത ഗാനത്തിനുളളത്.

Content Highlights: The rehearsal of the presentation song for the school festival is complete

To advertise here,contact us