തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പ്; ജില്ലാ കളക്ടര്‍ക്കെതിരെ ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം

മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശത്തോട് ഭക്തര്‍ സഹകരിച്ചില്ലെന്നും ദേവസ്വം ഓഫീസര്‍

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ക്കെതിരെ ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം. ആന എഴുന്നള്ളിപ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിച്ചുവെന്ന് ദേവസ്വം ഓഫീസര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ മൂന്ന് ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ സാധ്യമായ എല്ലാ നടപടിയും എടുത്തു. എന്നാല്‍ തുടക്കം മുതല്‍ ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന നിര്‍ദേശത്തോട് ഭക്തര്‍ സഹകരിച്ചില്ലെന്നും ദേവസ്വം ഓഫീസര്‍ ചൂണ്ടിക്കാട്ടി.

Also Read:

Kerala
തിരുവനന്തപുരത്ത് നിന്ന് കാണാതായ അസമീസ് പെണ്‍കുട്ടി തൃശൂരില്‍

ക്ഷേത്രത്തിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ താന്‍ ശ്രമിക്കുകയാണെന്ന് ഭക്തര്‍ ആരോപിച്ചുവെന്നും ദേവസ്വം ഓഫീസര്‍ പറഞ്ഞു. തൃക്കേട്ട ദിനത്തില്‍ കനത്ത മഴയത്തും വലിയ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. അപകടങ്ങള്‍ ഒഴിവാക്കാനാണ് ആനകളെ പന്തലിലേക്ക് മാറ്റി നിര്‍ത്തിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ആനകളെ നിര്‍ത്താത്തതിന്റെ പേരില്‍ വലിയ എതിര്‍പ്പുണ്ടായിരുന്നുവെന്നും ദേവസ്വം ഓഫീസര്‍ സത്യവാങ്മൂത്തില്‍ വ്യക്തമാക്കി.

ആന എഴുന്നള്ളിപ്പില്‍ ക്ഷേത്രം ഭാരവാഹികളെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ദൂരപരിധി പാലിക്കാതെയാണ് ആനകളെ എഴുന്നള്ളിച്ചതെന്നും ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭാരവാഹികള്‍ ചെയ്തത് ജാമ്യമില്ലാ കുറ്റമാണെന്നും മതത്തിന്റെ പേരില്‍ എന്തും ചെയ്യാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ആനകളുടെ എഴുന്നളളിപ്പില്‍ തൃപ്പൂണിത്തുറ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlights- Devaswom officer submit affidavit against collector on thrippunithura temple elephant procession

To advertise here,contact us