'ഇപിയോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല, പാർട്ടി ഒരു പരിശോധനയും നടത്തിയിട്ടുമില്ല'; എം വി ഗോവിന്ദൻ

ആത്മകഥ എഴുതിയ ദേശാഭിമാനി ബ്യൂറോ ചീഫിനോട് വിശദീകരണം ചോദിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു

കണ്ണൂർ: ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇപി ജയരാജൻ തന്നെ വിശദീകരിക്കുമെന്ന് എം വി ഗോവിന്ദൻ. ഇക്കാര്യത്തിൽ പാർട്ടി ഒരു പരിശോധനയും നടത്തിയിട്ടില്ലെന്നും ഇ പി ജയരാജനോട് വിശദീകരണം ചോദിക്കേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ആത്മകഥ എഴുതിയ ദേശാഭിമാനി ബ്യൂറോ ചീഫിനോട് വിശദീകരണം ചോദിച്ചെന്ന വാർത്തയും അദ്ദേഹം നിഷേധിച്ചു.

നേരത്തെ, ആത്മകഥാ വിവാദത്തില്‍ ഇ പി ജയരാജനോട് പാര്‍ട്ടി വിശദീകരണം തേടിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. നാളെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഇ പി പങ്കെടുക്കുമോയെന്നത് നിര്‍ണായകമാണ്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന് ശേഷം ഇ പി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

അതേസമയം, വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കെ പി സരിന് വേണ്ടി പ്രചാരണത്തിനിറങ്ങാൻ ഇപി പാലക്കാടെത്തി. പി സരിൻ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ആർക്കും സിപിഐഎമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി പാലക്കാട്ടേക്ക് പോകുംവഴി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാലക്കാട് വെച്ച് മാധ്യമങ്ങളെ കാണുമെന്നും ഇപി പറഞ്ഞിട്ടുണ്ട്. നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി, വൈകുന്നേരം സരിനായി പാർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും.

Also Read:

Kerala
പി പി ദിവ്യക്ക് പകരക്കാരിയായി; അഡ്വ. കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട് ഇപിയുടെ വിവാദ ആത്മകഥ രാഷ്ട്രീയ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ബിജെപിയും തയ്യാറെടുക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് ഇടതു ക്യാമ്പ്. തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ ദോഷകരമായി പ്രതിഫലിക്കും എന്ന വിലയിരുത്തലിലാണ് ഇപിയെ സിപിഐഎം പ്രചാരണത്തിനിറക്കുന്നത്.

Content Highlights: Party not to ask explanation to EP Jayarajan

To advertise here,contact us