തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയും വലിയ അട്ടിമറി നീക്കം നടന്നിട്ടുണ്ടോയെന്നത് സംശയം: മന്ത്രി എം ബി രാജേഷ്

വ്യാപകമായി വ്യാജ വോട്ടുകൾ അവസാനഘട്ടത്തിൽ ചേർത്തിട്ടുണ്ടെന്ന് സിപിഐഎം പരാതി ഉന്നയിച്ചിരുന്നുവെന്നും ആ പരാതി ശരിവെക്കുന്നതാണ് റിപ്പോർട്ടർ വാർത്തയെന്നും മന്ത്രി പറഞ്ഞു

പാലക്കാട്: പാലക്കാട്ടെ വോട്ടർ പട്ടിക സംബന്ധിച്ച് വളരെ ഗുരുതരമായ വിവരങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടിട്ടുള്ളതെന്ന് മന്ത്രി എം ബി രാജേഷ്. വ്യാപകമായി വ്യാജ വോട്ടുകൾ അവസാനഘട്ടത്തിൽ ചേർത്തിട്ടുണ്ടെന്ന് സിപിഐഎം പരാതി ഉന്നയിച്ചിരുന്നുവെന്നും ആ പരാതി ശരിവെക്കുന്നതാണ് റിപ്പോർട്ടർ വാർത്തയെന്നും മന്ത്രി പറഞ്ഞു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയാണ് ഈ വോട്ടുകൾ ചേർത്തിട്ടുള്ളത് എന്നത് ഗുരുതര വിഷയമാണ്. വാർത്തയിൽ അടിയന്തര ഇടപെടൽ വേണമെന്നും മന്ത്രി റിപ്പോർട്ടറിനോട് പ്രതികരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്ന റിപ്പോർട്ടർ കണ്ടെത്തലിലാണ് പ്രതികരണം.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയ കേസിലെ പ്രതികൾ പാലക്കാട് വിലസുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. ആ സംഘമാണ് ഇതിന് പിന്നിലും പ്രവർത്തിച്ചതെന്നാണ് സംശയിക്കുന്നത്. വോട്ട് ചേർക്കാൻ കൂട്ടുനിന്ന ബിഎൽഒമാരും തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കിയവരും ജയിലിൽ പോകേണ്ടിവരും. തിരഞ്ഞെടുപ്പ് കമ്മീഷന് സിപിഐഎം പരാതി നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രയും വലിയ അട്ടിമറി നീക്കം നടന്നതായി അറിവില്ല. കണ്ണാടിക്ക് പുറമെ പിരായിരി, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലും ഇത്തരത്തിൽ വോട്ടുകൾ അനർഹമായി ചേർത്തിട്ടുണ്ട്. യുഡിഎഫും ബിജെപിയും ഒരുപോലെ ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'വളരെ ​ഗുരുതരമായ കാര്യമാണ് തെളിവ് സഹിതം റിപ്പോർട്ടർ പുറത്തുകൊണ്ടുവന്നിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ സിപിഐഎം പരാതിയായി ഉന്നയിച്ചിരുന്നു. വ്യാപകമായി വ്യാജ വോട്ടുകൾ അവസാനഘട്ടത്തിൽ ചേർത്തിട്ടുണ്ടെന്ന് കാര്യം ഞങ്ങൾ ഉന്നിയിച്ചിരുന്നു. ആ പരാതി ശരിവെക്കുന്നതാണ് ഇപ്പോൾ റിപ്പോർട്ടറിൻ്റെ അന്വേഷണാത്മകമായിട്ടുള്ള റിപ്പോർട്ട്. അതിൽ ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യവും ക്രിമിനൽ കുറ്റവുമായിട്ടുള്ളത് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി എന്നതാണ്. നമ്മുടെ രാജ്യത്ത് ഒരാൾക്ക് ഒരു തിരിച്ചറിയൽ കാർഡെ പറ്റൂ. രണ്ട് തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി എന്നുള്ളത് ​ഗുരുതരമാണ്.

Also Read:

Kerala
വീട്ടുനമ്പറും വീട്ടുപേരുമില്ല,ഐഡികളും വ്യത്യസ്തം,മേൽവിലാസം വ്യാജം; പാലക്കാട് വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട്

ഞാൻ ഇത് നേരത്തെ പറഞ്ഞിരുന്നു. യൂത്ത് കോൺ​ഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ കാർഡ് ഉണ്ടാക്കിയ പ്രതികൾ പാലക്കാട് തമ്പടിച്ചിട്ടുള്ളത് ​ഗൗരവമായി അന്വേഷിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ആ ക്രിമിനൽ സംഘമണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടാണ് വോട്ട് ചേർത്തത്. ജയിലിൽ പോകേണ്ട കുറ്റമാണല്ലോ, ഉണ്ടാക്കിയവരും പോകും. വ്യാജവോട്ട് ചേർക്കാൻ കൂട്ടുനിന്ന ബിഎൽഒമാരും കുടുങ്ങും. ആരുടെ പേരിലാണോ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയത് അവര് അറിഞ്ഞുകൊണ്ടാണെങ്കിൽ അവരും നിയമ നടപടികൾ നേരിടേണ്ടി വരും. ​വളരെ ​ഗൗരവമായി തന്നെ ഇക്കാര്യത്തെ ഞങ്ങൾ എടുക്കും, പരാതി നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തരമായി ഇടപെടണം. അടിയന്തര നടപടി സ്വീകരിക്കണം. വോട്ടർമാർക്ക് അഡ്രസില്ല, വീട്ടുനമ്പറില്ല, തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇത്രവലിയ അട്ടിമറി നടന്നിട്ടുണ്ടോയെന്നത് സംശയമാണ്', മന്ത്രി പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടര്‍മാരെ മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും ചേര്‍ത്തിരിക്കുന്നുവെന്നാണ് കണ്ടെത്തല്‍. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലല്ലെന്നും റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന റിപ്പോട്ടർ ചാനലിലെ മാധ്യമപ്രവർത്തകരായ സാനിയോ മനോമി, ആർ റോഷിപാൽ, അഷ്ക്കർ അലി കരിമ്പ, അൽ അമീൻ, ദീപക് മലയമ്മ, ഇഖ്ബാൽ അറക്കൽ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

മലമ്പുഴ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പാലക്കാടും വോട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് വീട്ടുനമ്പറും വീട്ടുപേരുമില്ല. മേല്‍വിലാസവും വ്യാജമാണ്. ഇലക്ഷന്‍ ഐഡികളും വ്യത്യസ്തമാണ്. അവസാന ദിവസങ്ങളിലാണ് വ്യാജ വോട്ടുകള്‍ ചേര്‍ത്തതെന്നാണ് കണ്ടെത്തിയത്.

Content Highlights: Minister MB Rajesh said that it is doubtful whether there has been such a big subversive move in the history of elections

To advertise here,contact us