ഇടുക്കി: കൊച്ചിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കുള്ള സീപ്ലെയിൻ പദ്ധതിയിൽ ആശങ്കയുമായി വനംവകുപ്പ്. മാട്ടുപ്പെട്ടി ഡാം മേഖല ആനകളുടെ വിഹാരകേന്ദ്രമെന്നും, ഡാമിലെ ലാന്റിംഗ് ആനകൾക്ക് തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാണിച്ചാണ് ആശങ്ക അറിയിച്ചത്. ജോയിന്റ് ഇൻസ്പെക്ഷൻ സമയത്ത് വനംവകുപ്പ് നേരിട്ട് ഈ ആശങ്ക ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം, സീപ്ലെയിനിന്റെ ആദ്യ 'പറക്കൽ' മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പത്ത് മിനിറ്റ് നേരം മന്ത്രിമാരുമായി ആകാശത്ത് പറന്ന ശേഷം വിമാനം ഇടുക്കിയിലേക്ക് യാത്ര തിരിച്ചു. ഏകദേശം അരമണിക്കൂർ കൊണ്ട് വിമാനം മാട്ടുപ്പെട്ടിയില്‍ ഇറങ്ങി.
കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ വളരെ എളുപ്പത്തിൽ യാത്ര ചെയ്യാൻ കഴിയുന്ന ഈ സർവീസ് വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്നതിൽ സംശയമില്ല. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയിൽ സീപ്ലെയിൻ വലിയ പങ്ക് വഹിക്കുമെന്നാണ് കണക്കുകൂട്ടല്‍. വിജയവാഡയിൽ നിന്നാണ് സീപ്ലെയ്ൻ കേരളത്തിലേക്ക് പുറപ്പെട്ടത്. ഞായറാഴ്ച ഉച്ചയോടെ സീപ്ലെയ്ൻ കൊച്ചിയിൽ എത്തിയിരുന്നു.
Content Highlights: Forest Department Concerned about seaplane programme