സ്പിരിറ്റും കടത്തുമൊന്നും യുഡിഎഫ് ശൈലിയല്ല; ഷാഫി പറമ്പിൽ എം പി

പണത്തിന്റെ കിലുക്കം കണ്ടല്ല മുൻ വർഷങ്ങളിൽ താൻ വിജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് യു ഡി എഫ് വിജയിക്കുന്നതെന്നും ഷാഫി പറമ്പിൽ

പാലക്കാട്: പണത്തിൻ്റെയും മീതെയാണ് പാലക്കാടിന്റെ ജനാധിപത്യമെന്ന് വടകര എം പി ഷാഫി പറമ്പിൽ. പണത്തിന്റെ കിലുക്കം കണ്ടല്ല മുൻ വർഷങ്ങളിൽ താൻ വിജയിച്ചത്. ജനങ്ങളുടെ ഹൃദയം കീഴടക്കിയാണ് യു ഡി എഫ് വിജയിക്കുന്നതെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി. സ്പിരിറ്റും കടത്തുമൊന്നും യുഡിഎഫ് ശൈലിയല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ആരാണ് കടത്തുകാരെന്നും, കടത്തുകാർക്ക് ഏതൊക്കെ നേതാക്കൻമാരുമായാണ് ബന്ധമെന്നും നാട്ടുകാർക്ക് അറിയാം. നാലു കോടി കള്ളപ്പണം കൈപ്പറ്റിയെന്ന ആരോപണത്തോടും ഷാഫി പറമ്പിൽ പ്രതികരിച്ചു. ബിജെപി അല്ലെ കേന്ദ്രം ഭരിക്കുന്നത്. എന്ത് കൊണ്ട് തനിക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ ചോദിച്ചു. ബിജെപി നേതാക്കന്മാരുടെ ഉണ്ടയില്ലാ വെടി ഏറ്റു പിടിക്കുന്നത് ഇടത് മന്ത്രിമാരാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ചിറ്റൂരിലെ ഗോപാലപുരം കേന്ദ്രത്തില്‍ നിന്ന് 1300 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ കയ്യില്‍ നിന്നാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നേരത്തെ ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ഷാഫി പറമ്പിലിൻ്റെ പ്രതികരണം.

Also Read:

Kerala
ചേലക്കരയിൽ ന്യൂനപക്ഷ മോർച്ചയുടെ പേരിൽ വർഗീയ ചുവയുള്ള ലഘുലേഖ; രാഷ്ട്രീയ ഇസ്ലാമിനെതിരെ വോട്ട് ചെയ്യാൻ അഭ്യർത്ഥന

കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിന്‍തോപ്പില്‍ നിന്നായിരുന്നു സ്പിരിറ്റ് പിടിച്ചത്. സംഭവത്തില്‍ വണ്ണാമട സ്വദേശി എ മുരളി(50)യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സ്പിരിറ്റ് പിടികൂടിയ തോപ്പില്‍ കള്ള് ചെത്ത് നടത്തുന്നില്ല. മുന്‍പ് ചെത്തിയിരുന്ന സമയത്ത് സ്ഥാപിച്ച ഷെഡില്‍ നിന്നാണ് വന്‍ സ്പിരിറ്റ് ശേഖരം കണ്ടെത്തിയത്. 1326 ലിറ്റര്‍ സ്പിരിറ്റ് 35 ലിറ്റര്‍ കൊള്ളാവുന്ന 39 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. മുരളിക്ക് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഐഎം ആരോപണം.

Content Highlights: Shafi Parambil reacts on Spirit case

To advertise here,contact us