'പുഴുവരിച്ച അരി റവന്യൂ വകുപ്പ് നൽകിയതല്ല'; കണക്ക് പുറത്തുവിട്ട് മന്ത്രി, പരിശോധിക്കുമെന്നും ഉറപ്പ്

വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റവന്യൂ വകുപ്പ് നൽകിയ അരിയല്ല ഇതെന്നും മന്ത്രി പറഞ്ഞു

വയനാട്: ദുരന്തബാധിതർക്ക് പുഴുവരിച്ച അരിയും മറ്റ് ഭഷ്യവസ്തുക്കളും വിതരണം ചെയ്തത് ഞെട്ടിക്കുന്ന സംഭവമെന്ന് മന്ത്രി കെ രാജൻ. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും റവന്യൂ വകുപ്പ് നൽകിയ അരിയല്ല ഇതെന്നും മന്ത്രി പറഞ്ഞു.

വിവാദം കൊടുമ്പിരികൊണ്ടിരിക്കെ റവന്യൂ വകുപ്പ് നൽകിയ അരിയുടെ കണക്കുകളെല്ലാം മന്ത്രി പുറത്തുവിട്ടു. ഇതനുസരിച്ച് ഭക്ഷ്യയോഗ്യമല്ലാത്ത അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതല്ല എന്ന് മന്ത്രി പറഞ്ഞു. ഒരുപക്ഷെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അവ ഇപ്പോൾ കൊടുത്തതാകാമെന്നും, സംഭവത്തിൽ ഗൗരവതരമായ പരിശോധന ആവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read:

Kerala
'സുരേന്ദ്രൻ സാമാന്യമര്യാദ കാണിക്കണം, അഭിമാനം പണയം വെച്ച് തിരിച്ചുപോകില്ല'; നിലപാടിലുറച്ച് സന്ദീപ് വാര്യർ

ഏറ്റവും അവസാനം അരി വിതരണം ചെയ്തത് ഏഴ് സ്ഥാപനങ്ങൾക്കാണ്. മറ്റ് ഒരു സ്ഥാപനങ്ങളിൽ നിന്നും ഇങ്ങനെ ഒരു പരാതിയുണ്ടായിട്ടില്ല. ചാക്കിൽ നിന്ന് അരി കവറിലേക്ക് മാറ്റിയതാണെങ്കിൽ അപ്പോൾ തന്നെ അവ കാണേണ്ടതല്ലേ എന്നും മന്ത്രി ചോദിച്ചു. അവസാനം സർക്കാർ നൽകിയ ഭക്ഷ്യവസ്തുക്കളിൽ റവയും മൈദയുമില്ല. അങ്ങനെയങ്കിൽ ഇപ്പോൾ കൊടുത്തവ മുൻപ് നൽകിയതോ മറ്റോ ആയിരിക്കണമെന്നും മന്ത്രി പറഞ്ഞു.

മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചത്. സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ കിറ്റുകളാണ് ദുരന്തബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്തിന്റെ വാദം. ഇവ കളയാതെ വീട്ടിലെ മൃഗങ്ങൾക്ക് നൽകാമെന്ന് നോക്കിയാൽ അതിന് പോലും സാധ്യമല്ലെന്ന് ഭക്ഷ്യവസ്തുക്കൾ ലഭിച്ചവർ പറയുന്നു. പുഴുവരിച്ചതും കട്ടപിടിച്ചതുമായ അരി, മാവ്, റവ എന്നിവയാണ് ഇവർക്ക് ലഭിച്ചത്.

Content Highligthts: K Rajan on issue of contaminated rice and other food products

To advertise here,contact us