മലയാളി അധ്യാപികയുടെ മരണം: അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്

സ്ത്രീധനപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു

കൊല്ലം: കോയമ്പത്തൂരില്‍ മലയാളി അധ്യാപിക ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍തൃമാതാവ്. നാഗര്‍കോവിലില്‍ താമസിക്കുന്ന കൊല്ലം സ്വദേശി ശ്രുതി(25) ജീവനൊക്കിയ സംഭവത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ശ്രുതിയുടെ ഭര്‍തൃമാതാണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ത്രീധനപീഡനം മൂലമാണ് തന്റെ ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന ശ്രുതിയുടെ ശബ്ദസംഭാഷണം പുറത്തുവന്നിരുന്നു.

കഴിഞ്ഞ ഏപ്രിലിലായിരുന്നു ശ്രുതിയുടെ വിവാഹം. തമിഴ്‌നാട് വൈദ്യുതി ബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കാണ് ശ്രുതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ ശുചീന്ദ്രത്തെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമയത്ത് സമ്മാനമായി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് നിരന്തരം കാര്‍ത്തികിന്റെ അമ്മ വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ശ്രുതി പറയുന്ന സംഭാഷണമാണ് പുറത്തുവന്നത്.

മരിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് സംഭാഷണത്തില്‍ ശ്രുതി പറയുന്നത്. എച്ചില്‍പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ കാര്‍ത്തികിന്റെ അമ്മ നിര്‍ബന്ധിച്ചു. വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് പറഞ്ഞു പീഡിപ്പിച്ചു. മടങ്ങിപ്പോയി വീട്ടുകാര്‍ക്ക് നാണക്കേട് ഉണ്ടാക്കുന്നില്ലെന്നും ശ്രുതി പറയുന്നുണ്ട്. ശ്രുതിയുടെ കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: Updates In Malayali Teacher's Death In Coimbatore

To advertise here,contact us