'മര്യാദക്ക് വണ്ടിയോടിക്കണം'; സ്വിഫ്റ്റ് ജീവനക്കാർക്ക് ഗണേഷ് കുമാറിന്‍റെ ശാസന

കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാൽ അതി തീവ്ര നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാരെ ശാസിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുന്നത് കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാരാണ്. മര്യാദയ്ക്ക് വണ്ടിയോടിക്കണമെന്നും മന്ത്രി പറഞ്ഞു.

500ൽ താഴെ ബസ്സ് ഓടുന്ന സ്വിഫ്റ്റ് ഇടിച്ചാണ് കൂടുതൽ പേർ മരിക്കുന്നത്. കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള മര്യാദ സ്വിഫ്റ്റിലെ കണ്ടക്ടർമാരും ഡ്രൈവർമാരും പാലിക്കണം. കെഎസ്ആർടിസിയുടെ യജമാനൻ പൊതുജനമാണ്. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാർ ആളുകളോട് മോശമായി പെരുമാറുന്നു. പരാതി വന്നാൽ അതി തീവ്ര നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ റോഡ് അപകടം കുറഞ്ഞതായും മന്ത്രി ചൂണ്ടിക്കാട്ടി. ശരാശരി 40 മുതൽ 48 വരെ ഒരുമാസം അപകടം നടന്നിരുന്നത് കുറയ്ക്കാനായി. ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലൈസൻസ് കാർഡുകൾ ഒഴിവാക്കി ഡിജിറ്റലൈസ് ചെയ്യാനുള്ള നീക്കത്തെയും അദ്ദേഹം പരാമർശിച്ചു. ലൈസൻസ് പാസായാൽ ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ ലഭിക്കും. വെബ്സൈറ്റിൽ എല്ലാ വിവരങ്ങളും ഉണ്ടാകും. 13 സ്ഥലങ്ങളിൽ കൂടിഡ്രൈവിങ് സ്കൂൾ തുടങ്ങും. എല്ലാ ജില്ലയിലും ഒരു കോടി ചെലവിൽ ഡ്രൈവിംഗ് ട്രെയിനിങ് സെൻ്റർ തുടങ്ങും. കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,contact us