ഫുട്‌ബോൾ ടൂര്‍ണമെൻ്റിനിടെ തർക്കം;വിദ്യാർത്ഥികൾക്ക് നേരെ വടിവാൾ കാണിച്ച് ഭീഷണി, ലീഗ് നേതാവിൻ്റെ മകൻ കസ്റ്റഡിയിൽ

മത്സരത്തിനിടയില്‍ ഫൗള്‍ കണിച്ചയാളുമായുള്ള തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഭീഷണി

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ കുട്ടികളെ വടിവാള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവും എറണാകുളം ജില്ലാ പ്രസിഡന്റിമായ പി അമീര്‍ അലിയുടെ മകന്‍ ഹാരിസാണ് വടിവാള്‍ കാണിച്ചത്. മൂവാറ്റുപുഴ മാറാടിയില്‍ ഇന്നലെയായിരുന്നു സംഭവം. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മൂവാറ്റുപ്പുഴ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിലുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ഉസ്മാന്‍ എന്നയാള്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് റെഡ് കാര്‍ഡ് നല്‍കിയിരുന്നു. അതിന് ശേഷം ഇയാളെ കളിയില്‍ നിന്ന് മാറ്റണമെന്നും ഗ്രൗണ്ടില്‍ നിന്ന് പോകണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ അതിന് ശേഷം ഉസ്മാന്‍ ഗ്രൗണ്ടില്‍ നിന്ന് പോകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായത്.

വാക്ക് തര്‍ക്കമുണ്ടായതിന് പിന്നാലെ ഹാരിസിന്റെ ബന്ധുക്കളും സുഹൃത്തുക്കളും വടിവാള്‍ ഉപയോഗിച്ച് കുട്ടികളെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് വരുന്ന വഴിക്ക് കുട്ടികളെ ആക്രമിക്കുമെന്നടക്കമുള്ള വധഭീഷണി മുഴക്കി. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

To advertise here,contact us