കോഴിക്കോടെത്തിയത് ആയുർവേദ ചികിത്സയ്ക്ക്; നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധന

രക്തസാമ്പിൾ പൂനെ എൻഐവിയിലേക്ക് അയച്ചു. ഫലം വന്നാല്‍ മാത്രമേ നിപ സ്ഥിരീകരിക്കുകയുള്ളൂ

മലപ്പുറം: ബെംഗളൂരുവിൽ നിന്ന് കാലിന് പരിക്കേറ്റതിനെ തുടർന്ന് ആയുർവേദ ചികിത്സയ്ക്കായി നാട്ടിലെത്തിയ 23കാരനാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ നിപയെന്ന് കണ്ടെത്തിയിരിക്കുന്നത്. രക്തസാമ്പിൾ പൂനെ എൻഐവിയിലേക്ക് അയച്ചിരിക്കുകയാണ്. മലപ്പുറം വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗളൂരുവിലെ വിദ്യാർത്ഥിയുമായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്.

പനി ബാധിച്ച യുവാവില്‍ നിപ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്നാണ് യുവാവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് സെപ്റ്റംബർ അഞ്ചിനാണ് പെരിന്തൽ മണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് യുവാവ് മരിച്ചത്.

അതേസമയം സ്രവ സാമ്പിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അയക്കാൻ വൈകിയതിന് പിന്നിലെ കാരണം വ്യക്തമല്ല. യുവാവിന്റെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. പഞ്ചായത്ത് തലത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. പാണ്ടിക്കാട് ചെമ്പ്രശേരിയിൽ 14 വയസുകാരൻ നിപ ബാധിച്ച് മരിച്ചത് രണ്ടു മാസം മുൻപാണ്. നടുവത്ത് നിന്ന് 10 കിലോമീറ്റർ അകലെയാണ് ചെമ്പ്രശേരി.

To advertise here,contact us