വിവാദ കാഫിർ സ്ക്രീന്ഷോട്ട്: 'സത്യം തെളിഞ്ഞതിൽ സന്തോഷം, സിപിഐഎം മാപ്പ് പറയണം'; ഷാഫി പറമ്പിൽ എംപി

സ്ക്രീൻഷോട്ടിന് പിന്നിൽ പ്രവർത്തിച്ചത് സിപിഎഐമ്മുകാരാണെന്ന് വ്യക്തമായെന്നും സ്ക്രീൻഷോട്ട് ഉപയോഗിച്ച മുഴുവൻ ആളുകളും തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു

വടകര: വടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന  പൊലീസ് കണ്ടെത്തലില് പ്രതികരണവുമായി ഷാഫി പറമ്പില്. 'കോടതി ചെവിക്കു പിടിച്ചതുകൊണ്ടാണ് ഇത്രയെങ്കിലും പുറത്തു വന്നത്. വിവാദത്തിനു പിന്നില് അടിമുടി സിപിഐഎമ്മുകാരാണ്, പക്ഷെ എന്തുകൊണ്ടോ അവരെ പ്രതികളാക്കുന്നില്ല. നിയമനടപടി തുടരും. വർഗീയത ഉപയോഗിച്ച് ജയിക്കുന്നതിലും നല്ലത് തോൽക്കുന്നതാണ്. ഇന്നലെയും ഇന്നും നാളെയും ഇത്തരം കാര്യം  ചെയ്യില്ല. സിപിഐഎം പ്രവർത്തകർ തന്നെ ഇതിനെ എതിർക്കണം. പോരാളിമാരുടെ മുഖം തെളിഞ്ഞു വരുന്നത് നല്ലതാണ്. ആരുടേയും ഒറ്റ ബുദ്ധിയിൽ തോന്നിയതായി എനിക്ക് തോന്നുന്നില്ല. പാർട്ടി പങ്കുള്ളതിനാൽ അന്വേഷണം വൈകുന്നു', എന്നും ഷാഫി പറമ്പില് ആരോപിച്ചു.

സ്ക്രീൻഷോട്ട് തെറ്റാണെന്ന് തിരിച്ചറിഞ്ഞ വടകരക്കാർക്ക് നന്ദി പറയുന്നുവെന്നും ഷാഫി പറമ്പിൽ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് പോരാളി ഷാജി , അമ്പാടിമുക്ക് സഖാക്കൾ കണ്ണൂർ തുടങ്ങിയ ഇടത് ഫേസ് ബുക്ക് പേജുകളിൽ വ്യാജ കാഫിർ ഷോർട്ട് പ്രചരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിമിനെ പ്രതിയാക്കുകയും ചെയ്തു. ഇതിനെതിരെ ഖാസിം നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയിൽ പൊലീസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എത്തിയത്. റെഡ് എൻകൗണ്ടേഴ്സ്, റെഡ് ബറ്റാലിയൻ എന്നീ വാട്സ് അപ് ഗ്രൂപ്പുകളിൽ  നിന്നാണ് പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ് ബുക് പേജുകളിലേക്ക് വ്യാജ സ്ക്രീൻ ഷോർട്ട് എത്തിയത് എന്നാണ് കണ്ടെത്തൽ.

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; കേസിൽ പ്രതിരോധത്തിലായി സിപിഐഎം

To advertise here,contact us