കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിൽ; ഇടുക്കിയിലും എറണാകുളത്തും മഴ കുറവ്

22 ശതമാനം അധികമഴയാണ് കണ്ണൂരിൽ ഇതുവരെ ലഭിച്ചത്

തിരുവനന്തപുരം: കാലവർഷം തുടരുമ്പോൾ കേരളത്തിൽ കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതായി മീറ്ററോളജിക്കൽ വിഭാഗത്തിന്റെ പട്ടിക പുറത്ത്. 200 സെന്റി മീറ്ററിൽ കൂടുതൽ മഴയാണ് കണ്ണൂരിൽ മാത്രം പെയ്തിറങ്ങിയത്. ജൂൺ മുതൽ ജൂലൈ 31 വരെയുള്ള കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം 22 ശതമാനം അധികമഴയാണ് കണ്ണൂരിൽ ഇതുവരെ ലഭിച്ചത്.

1787 മി മീറ്റർ സാധാരണ മഴലഭിക്കേണ്ടിടത്ത് 2176 മി.മീറ്റർ മഴയാണ് ലഭിച്ചത്. രണ്ടാമത് പാലക്കാടാണ്, 15 ശതമാനം അധിക മഴ ലഭിച്ച പാലക്കാടാണ്. എന്നാൽ, ഓഗസ്റ്റിലേക്കും മഴ തുടരമ്പോൾ ഇടുക്കിയിലും എറണാകുളത്തും മഴ കുറവാണെന്നും രേഖപ്പെടുത്തുന്നത്. ഇടുക്കിയിൽ 25 ശതമാനവും എറണാകുളത്ത് 22 ശതമാനവുമാണ് മഴക്കുറവ് കാണിക്കുന്നത്.

കേരളത്തിൽ ആകെ പെയ്തത് ശരാശരി മഴയാണ്. നാല് ശതമാനത്തിന്റെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ നല്ല രീതിയിൽ മഴലഭിക്കുമെന്ന് കാലാവാസ്ഥ നിരീക്ഷകർ ചൂണ്ടിക്കാണിക്കാട്ടുന്നു. ഈ കാലവർഷം അധിക മഴയിൽ അവസാനിക്കാനാണ് സാധ്യത കാണുന്നത്.

To advertise here,contact us