ബാർ ജീവനക്കാരിയെ കൗൺസിലർ മർദിച്ചെന്ന് പരാതി; ​ദൃശ്യം പകർത്തിയ ഫോൺ തട്ടിമാറ്റിയെന്ന് വിശദീകരണം

കൗൺസിലർ തന്നെ മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞു എന്നും കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരി പരാതിപ്പെട്ടു

കൊച്ചി: ബാർ ജീവനക്കാരിയെ കൗൺസിലർ മർദിച്ചെന്ന് പരാതി. കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനിതാ ഡിക്സൺ മർദിച്ചെന്നാണ് ബാർ ജീവനക്കാരി പരാതി നൽകിയത്. കൗൺസിലർ തന്നെ മുഖത്ത് അടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞു എന്നും കൊച്ചിയിലെ ഹോട്ടൽ ജീവനക്കാരി പരാതിപ്പെട്ടു. സംഭവത്തിൻ്റെ ​ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നിട്ടുണ്ട്. എന്നാൽ താൻ മർദിച്ചിട്ടില്ലെന്നും ദൃശ്യങ്ങൾ പകർത്തിയപ്പോൾ ഫോൺ തട്ടിമാറ്റിയതാണെന്നും കൗൺസിലർ പറഞ്ഞു.

രാവിലെയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഇരുവരും ദൃശ്യങ്ങൾ പകർത്തിയിരുന്നു. ഇതിന് ഇടയിലാണ് കൗൺസിലർ ബാർ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചത്.

ഹോട്ടൽ കൈയേറ്റം ഒഴിപ്പിച്ച് കാന ശുചീകരണം ഏകോപിപ്പിക്കാനാണ് താൻ അവിടെ എത്തിയതെന്നാണ് കൗൺസിലറുടെ വാദം. അവിടെ എത്തിയപ്പോൾ ഹോട്ടൽ ജീവനക്കാർ വളയുകയായിരുന്നുവെന്നാണ് കൗൺസിലർ പറഞ്ഞത്. കോൺട്രാക്ടർ അടക്കമുള്ളവർ തന്റെ കൂടെ ഉണ്ടായിരുന്നുവെന്നും ബാറിൽ നിന്ന് ഇറങ്ങി വന്ന ജീവനക്കാർ തന്റെ ജോലി തടസ്സപ്പെടുത്തുകയായിരുന്നു എന്നും കൗൺസിലർ പറഞ്ഞു.

To advertise here,contact us