'മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യം'; കൊച്ചിയിലെ മാലിന്യപ്രശ്‌നത്തില്‍ ഹൈക്കോടതി

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം

കൊച്ചി: നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. മാലിന്യം തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്ന് ഹൈക്കോടതി പറഞ്ഞു. ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ കനാലുകളിലെയും അവസ്ഥ. കനാലുകളില്‍ മാലിന്യം തള്ളുന്നവരെ പ്രൊസിക്യൂട്ട് ചെയ്യണം. വൃത്തിയാക്കിയ കനാലുകളില്‍ എങ്ങനെ മാലിന്യമെത്തുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റേതാണ് രൂക്ഷവിമര്‍ശനം.

കൊച്ചിയിലെ കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി പറഞ്ഞു. വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താൻ അമിക്കസ് ക്യൂറിയ്ക്ക് നിർദേശം നൽകി. സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിര്‍ദ്ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31-ലേക്ക് പരിഗണിക്കാനായി മാറ്റി. ജോയിയെ പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു.

ജോയിയുടെ മരണത്തില്‍ കോടതി നേരത്തെ നടുക്കം രേഖപ്പെടുത്തിയിരുന്നു. മാലിന്യപ്രശ്‌നത്തില്‍ അടിയന്തരപരിഹാരം കാണണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. പ്ലാസിറ്റ് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ അടിയന്തരമായി തടയണം. റെയില്‍വേയുടെ സ്ഥലത്തെ മാലിന്യനീക്കം ചെയ്യേണ്ട ചുമതല അവര്‍ക്കാണെന്നും അത് ഉടനെ പൂര്‍ത്തികരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. അധികാരത്തര്‍ക്കത്തിന്റെ പേരില്‍ ഇത്തരം മോശമായ കാര്യം നടക്കാന്‍ പാടില്ല. നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രം പോരാ, ഭാവിയില്‍ വീണ്ടും മാലിന്യം തള്ളുന്ന സാഹചര്യവും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

To advertise here,contact us