ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആൺ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി

ആൺ സുഹൃത്തായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയിൽ വാങ്ങിയിരുന്നു.

തിരുവനന്തപുരം: തിരുമലയിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ആൺ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് തീരുമാനമെന്ന് കോടതി അറിയിച്ചു.

ആൺ സുഹൃത്തായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയിൽ വാങ്ങിയിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ 21 കാരന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തിൽ ആവുകയും പിന്നീട് ഒരുമിച്ച് റീലുകൾ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആൺ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെൺകുട്ടി കടുത്ത സൈബർ ആക്രമണമാണ് നേരിട്ടത്. തുടർന്ന് ജൂൺ 16 ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയായിരുന്നു.

ആൺ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്സോ കേസുമാണുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒന്നിലധികം തവണ പീഡിപ്പിച്ചതിനാണ് പോക്സോ ചുമത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us