തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അടുക്കളവരെ കയറുന്ന മുതലാളിമാരുണ്ടെന്ന ആരോപണം ഉന്നയിച്ച സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കരമന ഹരി പാർട്ടി വിടുമെന്ന പ്രചാരണം ശക്തം. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച കരമന ഹരി ബിജെപിയിൽ പോകുമെന്നാണ് പ്രചരണം.
എന്നാൽ മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നാണ് കരമന ഹരി സിപിഐഎമ്മിലെ സഹപ്രവർത്തകർക്ക് നൽകിയിരിക്കുന്ന ഉറപ്പ്. പാർട്ടിയിൽ വിഎസ് -പിണറായി ഗ്രൂപ്പ് പോര് കത്തി നിന്ന കാലത്തൊക്കെ ഉറച്ച പിണറായി പക്ഷക്കാരനായിരുന്നു കരമന ഹരി. ഇപ്പോൾ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന പലരും അന്ന് എതിർപക്ഷത്തെ പ്രധാനികളായിരുന്നു. അതേ കരമന ഹരിയാണ് ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് തലസ്ഥാനത്തെ സിപിഐഎം പ്രവർത്തകരെ ഞെട്ടിച്ചിരിക്കുകയാണ്.
ഈ ഞെട്ടലിന് ഒപ്പമാണ് കരമന ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണവും നടക്കുന്നത്. നഗരത്തിലെ ചില ബിജെപി നേതാക്കളുമായുള്ള സൗഹൃദം ചൂണ്ടിക്കാട്ടിയാണ് ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം നടക്കുന്നത്. എന്നാൽ ഇതേപ്പറ്റി അന്വേഷിക്കുന്ന പാർട്ടിയിലെ അടുപ്പക്കാരോട് ഈ പ്രചാരണം നിഷേധിക്കുകയാണ് ഹരി ചെയ്യുന്നത്. നാൽപ്പത് കൊല്ലത്തെ തന്റെ രാഷ്ട്രീയം അറിയാത്തവരാണ് പ്രചരണത്തിന് പിന്നിലെന്നാണ് ഹരിയുടെ പ്രതികരണം.
കുറെക്കാലമായി ഹരി സിപിഐഎം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശകനാണ്. ജില്ലാ സെക്രട്ടേറിയേറ്റ് രൂപീകരിച്ചപ്പോൾ ഒരു സമുദായത്തിലെ അംഗങ്ങൾക്ക് മാത്രം മുൻതൂക്കം ഉളളത് ചൂണ്ടിക്കാട്ടി 'ഇതെന്താ കരയോഗം കമ്മിറ്റിയാണോ' എന്ന് ഹരി ചോദിച്ചിരുന്നു.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ സ്വഭാവ ദൂഷ്യ ആരോപണം ഉയർത്തിയും നേതൃത്വത്തെ ഹരി വെല്ലുവിളിച്ചിരുന്നു.
തെരഞ്ഞെടുപ്പിന് മുൻപ് ചേർന്ന പാർലമെന്റ് മണ്ഡലം കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായും ഹരി കോർത്തിരുന്നു. എം.വി.ഗോവിന്ദൻ സംസാരിക്കെ, 'മാഷ് ക്ളാസ് ഒന്നും എടുക്കേണ്ട പറഞ്ഞാൽ മതി, ഞങ്ങളും 40 കൊല്ലമായി പാർട്ടിയിലുളളവരാണെ'ന്ന ഹരിയുടെ പരാമർശമാണ് പ്രശ്നമായത്. നടപടിയെടുത്ത് പുറത്താക്കു എന്നായിരുന്നു ഗോവിന്ദൻെറ പ്രതികരണം. ആ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ അടുക്കളവരെ ബന്ധമുളള വ്യവസായിയെക്കുറിച്ചുളള ആരോപണം.
ഇതേത്തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട ജില്ലാ നേതൃത്വം നടപടിയെടുത്തേക്കുമെന്നാണ് സൂചന. ഇതാണ് കരമന ഹരി ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണത്തിന് കാരണം