സെവൻസ് കളിക്കാനെത്തിയ വിദേശ താരത്തെ പണം നൽകാതെ പറ്റിച്ചു; കരാർ രേഖയുമായി താരം എസ്പി ഓഫീസിൽ

മലപ്പുറത്ത് സെവന്സ് ഫുട്ബോള് കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്കാതെ വഞ്ചിച്ചതായി പരാതി

മലപ്പുറം: മലപ്പുറത്ത് സെവന്സ് ഫുട്ബോള് കളിക്കാനെത്തിയ വിദേശ താരത്തെ പണം നല്കാതെ വഞ്ചിച്ചതായി പരാതി. മലപ്പുറത്തെ യുണൈറ്റഡ് എഫ്സി നെല്ലിക്കുത്ത് എന്ന ടീമിനായി സെവൻസ് കളിക്കാൻ എത്തിയ ഐവറികോസ്റ്റ് ഫുട്ബോളർ കാങ്ക കൗസി ക്ലൗഡ് എന്ന 24 കാരനാണ് പരാതിയുമായി മലപ്പുറം എസ് പി ഓഫീസിലെത്തിയത്. കഴിഞ്ഞ ആറ് മാസമായി ശമ്പളമോ മറ്റു താമസ ഭക്ഷണ സൗകര്യങ്ങളോ നൽകിയില്ല എന്നാണ് പരാതിയിൽ പറയുന്നത്.

2023 ഡിസംബർ മുതൽ ജൂലായ് 2024 വരെയുള്ള വിസയിൽ നിശ്ചിത തുക നൽകാം എന്ന കരാറിൽ ആണ് കേരളത്തിൽ സെവൻസ് കളിക്കാൻ എത്തിയത് എന്ന് പരാതിയിൽ പറയുന്നു. സീസണിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് തന്നെ കളിപ്പിച്ചത് എന്നും ഇതുവരെ ഒരു രൂപ പോലും തന്നിട്ടില്ല എന്നുമാണ് താരത്തിൻ്റെ പരാതി. വാഗ്ദാനം ചെയ്ത 5,000 നല്കിയില്ല എന്നതിനു പുറമേ, ഭക്ഷണത്തിനുള്ള വക പോലും അനുവദിച്ചില്ലെന്നും ക്ലൗഡ് പറയുന്നു.

സാധാരണ ഗതിയില് സെവന്സ് ഫുട്ബോളിന് കൊണ്ടുവരുന്ന വിദേശ താരങ്ങള്ക്ക് യാത്രാ ടിക്കറ്റുകളും ഭക്ഷണ അലവന്സും താമസ സൗകര്യവും ഉള്പ്പെടെയുള്ളവ നൽകാറുണ്ട്. തങ്ങളുടെ പേരിൽ ഡ്യൂപ്ലിക്കേറ്റ് കരാർ ഉണ്ടാക്കി മറ്റൊരാൾ ആണ് കാങ്ക കൗസി ക്ലൗഡ് എന്ന കളിക്കാരനെ കൊണ്ടുവന്നത് എന്നാണ് നെല്ലിക്കുത്ത് ടീമിൻ്റെ ഭാരവാഹികൾ മലപ്പുറം എസ്പിയോട് പറഞ്ഞത്.

'ഇന്ത്യയുണ്ട് പക്ഷേ ഇടതില്ല'; എൽഡിഎഫിന്റെ പരാജയത്തിൽ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

To advertise here,contact us