അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: പ്രധാന ഏജന്റ് പിടിയിൽ

ഇതോടെ കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികളാണ് പിടിയിലായത്

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസില് പ്രധാന ഏജന്റ് പിടിയിൽ. മുഖ്യ ഏജൻ്റ് വിജയവാഡ സ്വദേശിയായ പ്രതാപൻ എന്ന ബല്ലം രാമപ്രസാദ് കോണ്ടയാണ് പിടിയിലായത്. ഹൈദരാബാദിലെ ഒരു ഹോട്ടൽ മുറിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അവയവക്കച്ചവട കേസിൽ ആദ്യ അറസ്റ്റ് ഉണ്ടായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇതോടെ കേസിലെ പ്രധാനപ്പെട്ട മൂന്ന് പ്രതികളാണ് പിടിയിലായത്.

ഒന്നാം പ്രതിയായ മധു ഇപ്പോഴും ഇറാനിൽ തുടരുകയാണ്. ഇയാളെ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി എസ്പി പറഞ്ഞു. ഇയാളാണ് കേസിലെ മുഖ്യ സൂത്രധാരൻ. സാബിത്തും ഇയാളും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മധുവിൻ്റെ അടുത്ത അനുയായിയാണ് സാബിത്ത്. മധുവഴി ഡോണേഴ്സിനെ കണ്ടെത്തുന്നതും ഇറാനിലേക്കെത്തിക്കുന്നതും പ്രതാപനെന്ന രാമപ്രസാദ് കോണ്ടയാണ്. ഇവർക്ക് വേണ്ട പേപ്പർ വർക്കുകൾ ചെയ്തുകൊടുക്കുന്നയാളാണ് കൊച്ചി സ്വദേശിയായ സതിൻ ശ്യാം. ഇയാളും നേരത്തെ അറസ്റ്റിലായിരുന്നു. 20ഓളം ആളുകളുടെ അവയവം കച്ചവടം നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേരളത്തിൽ നിന്ന് ഈ സംഘം വഴി അവയവക്കച്ചവടം നടത്തിയത് ഷമീർ മാത്രമാണ്. പാലക്കാട് സ്വദേശിയാണ് ഷെമീർ. ഷമീറിനായി അന്വേഷണം തുടരുകയാണ്.

അവയവ കച്ചവടം;ഇടനിലക്കാർക്ക് വിവരം ലഭിക്കുന്നത് സ്വകാര്യആശുപത്രിയിൽ നിന്ന്,വെളിപ്പെടുത്തലുമായി ദാതാവ്

അന്വേഷണ സംഘത്തിന്റെ ഒരുവിഭാഗം തമിഴ്നാട്ടിൽ തുടരുകയാണ്. ഈ റാക്കറ്റുകൾക്കുള്ള സഹായങ്ങൾ കേരളത്തിൽ നിന്നുള്ള ചില ആശുപത്രികളിൽ നിന്ന് ലഭിച്ചു എന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിൽ ഒരു ആശുപത്രി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. ആശുപത്രിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. രക്ത സാമ്പിളുകളുടെ മാച്ചിങ് കണ്ടെത്താൻ ചില ആശുപത്രികൾ സഹായിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഉത്തരേന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഡോണേഴ്സായി എത്തിയവരാണ് പിന്നീട് ഏജൻ്റായി മാറിയിരിക്കുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇവർ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് ദാതാക്കളെ കണ്ടെത്തുന്നത്.

To advertise here,contact us