പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഇന്ന് അന്വേഷണം തുടങ്ങും

മത്സ്യ കർഷകർക്കുള്ള നാശനഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്

കൊച്ചി: പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തിൽ ഫോർട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയിൽ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാൻ സിസി ടിവി ക്യാമറകൾ പരിശോധിക്കാനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. പുഴയിലെ ജലത്തിൻ്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ കുഫോസ് സെൻട്രൽ ലാബിൽ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ ഫലം ലഭിക്കും.

മത്സ്യ കർഷകർക്കുള്ള നാശനഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡയറക്ടറോടും നിർദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായം, ആരോഗ്യം, വാട്ടർ അതോറിറ്റി, ഫിഷറീസ് വകുപ്പുകളെ ഉൾപ്പെടുത്തിയാണ് ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീരയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്. ഒരാഴ്ചക്കകം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം; ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

കഴിഞ്ഞ ദിവസം രാത്രിയാണ് പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. സമീപമുള്ള ഫാക്ടറികളിൽനിന്നുള്ള രാസമാലിന്യം പുഴയിൽ കലർന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയാക്കിയത്. പാതാളത്തെ ബണ്ട് തുറന്നപ്പോൾ കൂടിക്കിടന്ന രാസമാലിന്യം പുഴയിൽ കലരുകയായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഏലൂർ, വരാപ്പുഴ, ചേരാനല്ലൂർ, കോതാട്, പിഴല, മൂലമ്പിള്ളി തുടങ്ങിയ ഭാഗങ്ങളിലാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയത്. ബണ്ട് തുറന്നപ്പോൾ മുൻകരുതലുകൾ എടുത്തോ എന്ന കാര്യം അന്വേഷിക്കുമെന്നും ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഏലൂരിലും സമീപ പ്രദേശങ്ങളിലും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ വിവിധ സർക്കാർ ഓഫീസുകൾ ഉപരോധിച്ചു. കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പെരിയാറിൽ രാസമാലിന്യം കലർത്തിയ വ്യവസായ സ്ഥാപനത്തെ കണ്ടെത്തി നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഏലൂരിലും സമീപപ്രദേശങ്ങളിലും നാട്ടുകാർ പ്രതിഷേധത്തിലാണ്.

To advertise here,contact us