കേരള പൊലീസിൻ്റെ സ്പെഷ്യല് ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്; 153 പേര്ക്കെതിരെ നടപടി

ഗുണ്ടകള്ക്കും ലഹരി മാഫിയയ്ക്കുമെതിരെയാണ് പൊലീസ് സ്പെഷ്യല് ഡ്രൈവ് നടത്തിയത്

തിരുവനന്തപുരം: കേരള പൊലീസിൻ്റെ സ്പെഷ്യല് ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്. 153 പേര്ക്കെതിരെ അറസ്റ്റ് ഉള്പ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 53 പേര് കരുതല് തടങ്കലിൽ, അഞ്ച് പേർക്കെതിരെ കാപ്പ നിയമപ്രകാരം നടപടിയെടുത്തു. ഗുണ്ടകള്ക്കും ലഹരി മാഫിയയ്ക്കുമെതിരെയാണ് പൊലീസ് സ്പെഷ്യല് ഡ്രൈവ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ അധ്യക്ഷതയില് തിരുവനന്തപുരത്ത് ചേര്ന്ന യോഗത്തില് മുതിര്ന്ന പൊലീസ് ഉദ്യോഗസ്ഥര് സ്ഥിതിഗതികള് അവലോകനം ചെയ്തു.

സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്ക്കുന്നവര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന് ഐ ജിമാര്ക്കും റെയിഞ്ച് ഡി ജിമാര്ക്കും ജില്ലാ പൊലീസ് മേധാവിമാര്ക്കും സംസ്ഥാന പൊലീസ് മേധാവി നിര്ദ്ദേശം നല്കി. സ്ത്രീകള്ക്കും കുട്ടികള്ക്കുമെതിരെയുള്ള അതിക്രമങ്ങളില് അടിയന്തര നിയമനടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇത്തരം കേസുകളില് പ്രതികളെ പിടികൂടുന്നതിന് കൃത്യമായ ഇടവേളകളില് അവലോകന യോഗങ്ങള് ചേരണമെന്ന് നിർദേശിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഡിജിപി നിർേദശം നൽകിയത്. ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എടുക്കുന്ന കേസുകളിലും സെന്സേഷണല് കേസുകളിലും ജില്ലാ പൊലീസ് മേധാവിമാര് വ്യക്തിപരമായ ശ്രദ്ധ പതിപ്പിക്കണം. മയക്കുമരുന്ന് വില്ക്കുന്നവര്ക്കും അവ ഉപയോഗിക്കുന്നവര്ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുണമെന്നും നിർദേശത്തിൽ പറയുന്നു.

സംസ്ഥാനത്ത് രാത്രികാല പട്രോളിങ് സംവിധാനം ശക്തിപ്പെടുത്തും. കണ്ട്രോള് റൂം വാഹനങ്ങളുടെ പ്രവര്ത്തനങ്ങള് നിരീക്ഷിക്കും. സംശയകരമായ ഇടപെടല് നടത്തുന്നവരുടെ സൈബര് ഇടങ്ങള് പൊലീസ് നിരീക്ഷണത്തില് ആയിരിക്കും. അധികൃതർക്ക് ലഭിക്കുന്ന സന്ദേശങ്ങളിന്മേല് ഉടന് നടപടി സ്വീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.

To advertise here,contact us