പൊതുജനങ്ങളേയും കമ്പനിയുടെ സത്പേരിനേയും ബാധിച്ചു; ജീവനക്കാർക്കെതിരെ നടപടിയുമായി എയർ ഇന്ത്യ എക്സ്പ്രസ്

അടിയന്തരമായി പിരിച്ചുവിടുന്നുവെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു

ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസിലെ സമരം നടത്തിയ ജീവനക്കാർക്ക് എതിരെ നടപടിയുമായി കമ്പനി. ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർ ഇന്ത്യ എക്സ്പ്രസ് അന്ത്യശാസനം നൽകി. ഇന്ന് വൈകീട്ട് നാലിനകം എല്ലാവരും ജോലിയിൽ പ്രവേശിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പുണ്ട്.

സമരം ചെയ്ത ക്യാബിൻ ക്രൂ ജീവനക്കാരിൽ ചിലരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇരുപതോളം പേരെയാണ് പിരിച്ചുവിട്ടത്. ഫ്ലൈറ്റ് സർവീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തു. നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എയർ ഇന്ത്യയുടെ നടപടി.

പ്രശ്ന പരിഹാരത്തിനായി എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെൻ്റ് കമ്പനി സിഇഒ ആലോക് സിംഗ് ക്യാബിൻ ക്രൂവുമായി ഇന്ന് ഗുഡ്ഗാവിൽ ചർച്ച നടത്തും. മെയ് 13 വരെ പ്രതിസന്ധി തുടർന്നേക്കും. ഓരോ ദിവസത്തെയും 40 ഓളം സർവീസുകൾ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്. ഇന്നലെ 91 ഫ്ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സർവീസുകളാണ് വൈകിയത്.

ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ ഷെഡ്യൂൾ ചെയ്ത വിമാനയാത്രയെ ബാധിച്ചു. ജോലിയിൽ നിന്ന് ഒരുവിഭാഗം ജീവനക്കാർ വിട്ടുനിന്നതിന് പിന്നില് ന്യായമായ കാരണങ്ങളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങൾ റദ്ദാക്കേണ്ടിവന്നു. അതുവഴി മുഴുവൻ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് യാത്രക്കാർക്ക് വളരെയധികം അസൗകര്യമുണ്ടാക്കി. ഈ പ്രവൃത്തിയുടെ ഭാഗമായി പൊതുതാൽപ്പര്യത്തെ അട്ടിമറിക്കുക മാത്രമല്ല, കമ്പനിക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രശസ്തിയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാർക്ക് ബാധകമായ എയർ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സർവീസ് റൂളുകളും ലംഘിക്കുന്നതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

എയർ ഇന്ത്യ എക്സ്പ്രസ് പണിമുടക്കി, നെടുമ്പാശ്ശേരിയിൽ വലഞ്ഞ് യാത്രക്കാർ

ക്യാബിന് ക്രൂ അംഗങ്ങളില് ഒരു വിഭാഗം കൂട്ട അവധിയെടുത്തതോടെയാണ് എയര് ഇന്ത്യയില് സര്വ്വീസ് പ്രതിസന്ധിയിലായത്. 200 ലധികം ക്യാബിന് ക്രൂ ജീവനക്കാര് സിക്ക് ലീവ് എടുക്കുകയായിരുന്നു. നിരവധി ആഭ്യന്തര-അന്താരാഷ്ട്ര സര്വീസുകളാണ് കഴിഞ്ഞ ദിവസം മുതല് റദ്ദാക്കിയത്. അപ്രതീക്ഷിതമായി സര്വീസുകള് റദ്ദാക്കിയതുമൂലം നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.

To advertise here,contact us