മുഖ്യമന്ത്രിയുടെ വിദേശയാത്ര എന്തിനെന്ന് വ്യക്തമാക്കണം; പൊതുപ്രവർത്തകർക്ക് രഹസ്യമില്ല: കെ മുരളീധരൻ

'തൃശൂരിൽ വിജയത്തെ സംബന്ധിച്ച് സംശയമില്ല'

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ വിദേശ യാത്രയുടെ ലക്ഷ്യമെന്തെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംസ്ഥാനത്തെ ഭരണത്തലവനാണ്. പൊതുപ്രവർത്തകർക്ക് രഹസ്യമില്ല. എന്തിനാണ് പോകുന്നതെന്ന് വിശദീകരിക്കണം. ഔദ്യോഗിക യാത്രയല്ല. വെറും സ്വകാര്യ സന്ദർശനം എന്ന് പറഞ്ഞ് മൂന്ന് രാജ്യങ്ങളിൽ പോകുന്നത് ഉചിതമല്ലെന്നും കാര്യം വ്യക്തമാക്കണമെന്നുമായിരുന്നു മുരളീധരന്റെ ആവശ്യം. തൃശൂരിൽ വിജയത്തെ സംബന്ധിച്ച് സംശയമില്ല. ജനങ്ങൾ സ്ഥാനാർഥിയെ ഏറ്റെടുത്തു. പത്മജയെക്കുറിച്ച് ഒന്നും പറയാനില്ല, നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

16 ദിവസത്തെ വിദേശ സന്ദര്ശനത്തിനായി മുഖ്യമന്ത്രി ഇന്ന് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില് നിന്ന് ഇന്തോനേഷ്യയിലേക്ക് യാത്ര പുറപ്പെട്ടത്. ഈ മാസം 12 വരെ മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയില് തുടരും. പിന്നീടുള്ള ആറ് ദിവസങ്ങള് അദ്ദേഹം സിങ്കപ്പൂരിലാകും ചെലവഴിക്കുക. 19 മുതല് 21 വരെ യുഎഇയും സന്ദര്ശിക്കും. തുടര്ന്ന് കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം.

ഭാര്യ, മകള് വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില് സാധാരണ സര്ക്കാര്തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യ സന്ദര്ശനമായതിനാല് മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളില് നിശ്ചയിച്ചിരുന്ന പൊതുപരിപാടികള് മാറ്റിവെച്ചാണ് യാത്ര. ഓഫീസില് കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്ക്ക് നല്കിയിട്ടുണ്ട്.

To advertise here,contact us