ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനം; കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത്

കോൺഗ്രസ് മത്സരിച്ച 17 സീറ്റുകളിൽ പതിമൂന്നിലും ഉറച്ച വിജയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം.

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. 16 മുതൽ 20 സീറ്റുകളിൽ വരെ യുഡിഎഫ് വിജയിക്കുമെന്ന കണക്കു കൂട്ടലിലാണ് കോൺഗ്രസ്. നാളത്തെ യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്റെ ചുമതല കെ സുധാകരൻ ഏറ്റെടുത്തേക്കും. കെ സുധാകരൻ സ്ഥാനാർത്ഥിയായതിനാൽ എം എം ഹസ്സനാണ് കെപിസിസി അധ്യക്ഷന്റെ താൽക്കാലിക ചുമതല.

കോൺഗ്രസ് മത്സരിച്ച 17 സീറ്റുകളിൽ പതിമൂന്നിലും ഉറച്ച വിജയ പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വം. ആറ്റിങ്ങൽ, മാവേലിക്കര, തൃശ്ശൂർ, കണ്ണൂർ മണ്ഡലങ്ങളിൽ കടുത്ത മത്സരം നടന്നുവെന്ന് വിലയിരുത്തുമ്പോഴും കോൺഗ്രസിന് മുൻതൂക്കം ഉണ്ടെന്ന് തന്നെയാണ് നേതൃത്വത്തിന്റെ പ്രാഥമിക കണക്കു കൂട്ടൽ. ഇന്നത്തെ അവലോകന യോഗത്തിൽ മണ്ഡലങ്ങൾ തിരിച്ചുള്ള വിശദമായ വിലയിരുത്തലുണ്ടാകും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും അനുകൂലമായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. രാഹുൽ ഗാന്ധിയുടെ റായിബറേലിയിലെ സ്ഥാനാർത്ഥിത്വം എൽഡിഎഫും ബിജെപിയും സംസ്ഥാനത്ത് സജീവ ആയുധമാക്കുന്നുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നും യോഗം ചർച്ച ചെയ്യും.

To advertise here,contact us