തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഭാസുരേന്ദ്രബാബു (76) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ. രാഘവൻ പിള്ളയുടെയും കെ. പങ്കജാക്ഷിയമ്മയുടെയും ഇളയ മകനായി ആലപ്പുഴയിൽ ജനനം. എസ്ഡിവി സ്കൂളിലും എസ് ഡി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ ജീവനക്കാരനായി ഔദ്യോഗിക ജീവിതം തുടങ്ങി. കേന്ദ്ര സർക്കാർ ജീവനക്കാരനായിരിക്കെ നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായി. നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ കെ വേണു, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച ഭാസുരേന്ദ്ര ബാബു ചെറിയൊരു കാലയളവിൽ സിപിഐ(എംഎൽ) സംസ്ഥാന സെക്രട്ടറിയുടെ ചുമതയും വഹിച്ചു. ജനകീയ സാംസ്കാരിക വേദിയുടെ ചുമതലയും വഹിച്ചു. പ്രേരണ, കോമ്രേഡ് എന്നീ പാർട്ടി പ്രസിദ്ധീകരണങ്ങളുടെ ചുമതലയും വഹിച്ചു.
1980കളുടെ അവസാനം നക്സലൈറ്റ് മൂവ്മെൻ്റ് നടത്തിയ സാംസ്കാരിക ഇടപെടലിൻ്റെ ഭാഗമായി ഭാസുരേന്ദ്രബാബുവിൻ്റെ നേതൃത്വത്തിൽ രൂപമെടുത്ത പുസ്തക പ്രസാധക സംഘം കേരളത്തിലെ ബദൽ പുസ്തക പ്രസാധനത്തിൻ്റെ പുതിയൊരു തുടക്കമായിരുന്നു. മൈത്രേയൻ, ജെ രഘു, പി സി ജോസി, എന്നിവർ ഈ മേഖലയിൽ ഭാസുരേന്ദ്രബാബുവിനൊപ്പം പ്രവർത്തിച്ചിരുന്നവരാണ്. ഭാസുരേന്ദ്രബാബുവിൻ്റെ ജീവിതപങ്കാളിയായ ഇന്ദിര രചിച്ച 'സ്ത്രീകൾ സാമൂഹികമായും ലൈംഗികമായും അടിമകളാണ്' എന്ന പുസ്തകം കേരളത്തിലെ തന്നെ ഫെമിനിസ്റ്റ് ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആദ്യ പുസ്തകമായിരുന്നു. പുസ്തക പ്രസാധക സംഘമായിരുന്നു ഈ പുസ്തകം പ്രസിദ്ധീകരിച്ചത്.
നക്സൽ പ്രസ്ഥാനത്തിൻ്റെ ഭാഗമായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് ശാസ്തമംഗലം ക്യാമ്പിൽ പൊലീസ് മർദ്ദനത്തിന് ഇരയായി. നാല് വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവ് അനുഭവിച്ചു. ചിന്നഭിന്നമായി കിടന്നിരുന്ന കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തെ പുന:സംഘടിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിൽമോചിതനായ ഭാസുരേന്ദ്രബാബു എംഎൽ പ്രസ്ഥാനങ്ങളുടെ സെൻട്രൽ റീ ഓർഗനൈസേഷൻ കമ്മിറ്റിയുടെ കേരള സംസ്ഥാന ഘടകത്തിൻ്റെ അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു. പിന്നീട് 1980ൽ വാളാട് നടന്ന കൺവെൻഷന് ശേഷവും സിപിഐഎംഎല്ലിൻ്റെ കേരളത്തിലെ പ്രധാന നേതാവായി തുടർന്നു. നിയമസഭയുടെ വിസിറ്റേഴ്സ് ഗാലറിയിൽ നിന്ന് വിപ്ലവാശയങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖകൾ വലിച്ചെറിഞ്ഞത് ഭാസുരേന്ദ്രബാബുവിൻ്റെ നേതൃത്വത്തിലായിരുന്നു. ഇതിൻ്റെ പേരിൽ ഭാസുരേന്ദ്രബാബു, ഇന്ദിര, കവിയൂർ ബാലൻ തുടങ്ങിയ നക്സലൈറ്റ് പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
എംഎൽ പ്രസ്ഥാനത്തിൽ ഉടലെടുത്ത അഭിപ്രായ ഭിന്നതകളെ തുടർന്ന് നക്സസൽ പ്രസ്ഥാനവുമായുള്ള ബന്ധം ഉപേക്ഷിച്ച അദ്ദേഹം പിൽക്കാലത്ത് സിപിഐഎമ്മുമായി അടുത്ത ബന്ധം പുലർത്തി. ചാനൽ ചർച്ചകളിൽ സിപിഐഎം ഔദ്യോഗിക വിഭാഗത്തിൻ്റെ ശക്തനായ വക്താവെന്ന നിലയിൽ ഇടപെട്ടിരുന്നു.സെൻട്രൽ പ്രോവിഡൻ്റ് ഫണ്ട് ഉദ്യോഗസ്ഥനായിരുന്ന ഭാസുരേന്ദ്രബാബു സർവ്വീസിൽ നിന്നും വിരമിച്ചതിന് ശേഷം മാധ്യമ പ്രവർത്തന രംഗത്ത് സജീവമാകുകയായിരുന്നു. കൈരളി ചാനലിൽ അദ്ദേഹം അവതരിപ്പിച്ച 'വർത്തമാനം' പരിപാടി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ-സാംസ്കാരിക നിരീക്ഷകൻ എന്ന നിലയിൽ ചാനൽ സംവാദങ്ങളിൽ ഇടതുപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ഇടപെട്ടിരുന്നു.
നിരവധി ആനുകാലികങ്ങളിൽ സമകാലിക വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ലേഖനങ്ങൾ എഴുതിയിരുന്നു. ഭാസുരേന്ദ്രബാബു ജെ രഘുവിനൊപ്പം ചേർന്നെഴുതിയ 'മന്ദബുദ്ധികളുടെ മാർക്സിസ് സംവാദം', മൈത്രേയനൊപ്പം എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'വിമോചന ദൈവശാസ്ത്രവും മാർക്സിസവും' എന്നീ പുസ്തകങ്ങൾ ശ്രദ്ധനേടിയിരുന്നു. നിത്യചൈതന്യ യതിക്ക് ഖേദപൂർവ്വം, മലയാളികളുടെ മാധ്യമലോകം, സദ്ദാം: അധിനിവേശവും ചെറുത്തുനിൽപ്പും, ഇടതുപക്ഷം ദേശീയാധികാരത്തിലേക്ക് തുടങ്ങിയ കൃതികൾ രചിച്ചു. മാർക്സിസ് ചരിത്രകാരനായ ഡി ഡി കൊസാംബിയെ മലയാളികൾക്ക് പരിചയപ്പെടുത്തി. കൊസാംബിയുടെ 'മിത്ത് ആൻഡ് റിയാലിറ്റി: സ്റ്റഡീസ് ഇൻ ദി ഫോർമേഷൻ ഓഫ് ഇന്ത്യൻ കൾച്ചർ' എന്ന വിഖ്യാത പുസ്തകം മലയാളത്തിൽ 'മിത്തും യാഥാർഥ്യവും: ഇന്ത്യൻ സംസ്കാരത്തിൻറെ രൂപീകരണത്തെക്കുറിച്ചുള്ള പഠനങ്ങൾ' എന്ന പേരിൽ മൊഴിമാറ്റിയിട്ടുണ്ട്. ജീവിതപങ്കാളി ഇന്ദിരയും നക്സൽ പ്രസ്ഥാനത്തിൽ ഭാസുരേന്ദ്രബാബുവിനൊപ്പം പ്രവർത്തിച്ചു. തനൂജ, ജീവൻ ബാബു എന്നിവർ മക്കളാണ്. മാധ്യമ പ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണൻ, വേണു ബാലകൃഷ്ണൻ എന്നിവർ സഹോദരീ പുത്രന്മാരാണ്.
ഭാസുരേന്ദ്രബാബുവിൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്രബാബുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രി ഓർമ്മിച്ചു.