'മുഖ്യമന്ത്രി ഭക്ഷണത്തിന് ക്ഷണിച്ചാൽ പോകുമെന്നാണ് പറഞ്ഞത്'; മാധ്യമങ്ങൾക്കെതിരെ മുരളീധരൻ

മുഖ്യമന്ത്രി ഭക്ഷണത്തിന് ക്ഷണിച്ചാൽ പോകുമെന്നാണ് താൻ പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകും എന്ന വാർത്ത വന്നത് ദൗർഭാഗ്യകരമായിപ്പോയി എന്ന് മുരളീധരൻ പ്രതികരിച്ചു.

കോഴിക്കോട്: എൻ കെ പ്രേമചന്ദ്രൻ എംപിയെ പിന്തുണച്ച തന്റെ വാക്കുകൾ മാധ്യമങ്ങൾ തെറ്റായി നൽകിയെന്ന് കെ മുരളീധരൻ എം പി. മുഖ്യമന്ത്രി ഭക്ഷണത്തിന് ക്ഷണിച്ചാൽ പോകുമെന്നാണ് താൻ പറഞ്ഞത്. എന്നാൽ പ്രധാനമന്ത്രി ക്ഷണിച്ചാലും പോകും എന്ന വാർത്ത വന്നത് ദൗർഭാഗ്യകരമായിപ്പോയി എന്ന് മുരളീധരൻ പ്രതികരിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും മുരളീധരൻ സംസാരിച്ചു. തിരക്ക് പിടിച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കേണ്ടതില്ല, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ലല്ലോ. നാളെ യുഡിഎഫ് ലെയ്സൺ കമ്മറ്റിയിൽ യുഡിഎഫ് സീറ്റ് വിഭജന ചർച്ച നടക്കും. വടകരയിൽ ജയരാജൻ രണ്ട് തവണ പ്രചാരണം നടത്തിയതിന് ശേഷമാണ് താൻ വന്നത്. എന്നിട്ടും ഞാൻ ജയിച്ചല്ലോ. ആദ്യം പ്രഖ്യാപിച്ചിട്ട് കാര്യമില്ല. 20 ൽ 20 ആണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മൂന്നാം സീറ്റ് ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോൾ മുന്നണി മര്യാദ അനുസരിച്ച് തങ്ങൾ വിട്ടു വീഴ്ച ചെയ്യുമെന്നും മുരളീധരൻ പറഞ്ഞു.

വടകരയിലെ സമരാഗ്നിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാത്തത് അസൗകര്യം കാരണമാവാമെന്ന് മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡണ്ട് നേരിട്ട് പോയി വിളിച്ചിരുന്നു. പാർട്ടിക്ക് അസറ്റാണ് മുല്ലപ്പള്ളി. പങ്കെടുക്കാത്തത് തെറ്റായി വ്യഖ്യാനിക്കേണ്ട എന്നും മുരളീധരൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉണ്ടായിരുന്ന വേദിയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കാഞ്ഞത് സുധാകരനോടുള്ള അസ്വാരസ്യം മൂലമാണെന്ന് പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുരളീധരന്റെ പരാമർശം.

കടകംപള്ളിയോട് വിശദീകരണം തേടി സിപിഐഎം; റിയാസിനെതിരായ വാര്ത്ത ചോര്ന്നതില് അന്വേഷണം

To advertise here,contact us