മാസപ്പടി വിവാദം: കെഎസ്ഐഡിസി വിശദീകരണം നൽകിയെന്ന് മന്ത്രി പി രാജീവ്

എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസ് ആണ് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം തേടിയത്. ജനുവരി 3 ന് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം ലഭിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു

തിരുവനന്തപുരം: സിഎംആര്എല്ലില് നിന്ന് മുഖ്യമന്ത്രിയുടെ മകളായ വീണാ വിജയന്റെ കമ്പനി നല്കാത്ത സേവനത്തിന് പണം വാങ്ങിയ സംഭവത്തില് കെഎസ്ഐഡിസിയില് നിന്നും വിശദീകരണം തേടിയിരുന്നുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. എറണാകുളത്തെ രജിസ്ട്രാർ ഓഫ് കമ്പനീസ് ആണ് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം തേടിയത്. ജനുവരി 3 ന് കെഎസ്ഐഡിസിയിൽ നിന്ന് വിശദീകരണം ലഭിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. കെ ബാബു, അന്വര് സാദത്ത്, എല്ദോസ് കുന്നപ്പിള്ളില്, ഐ സി ബാലകൃഷ്ണന് എന്നിവരുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.

ഇൻകം ടാക്സ് ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് ഉത്തരവ് സർക്കാരിന് ഔദ്യോഗികമായി കിട്ടിയില്ലെന്നും എല്ദോസ് കുന്നപ്പിള്ളില് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായി വ്യവസായമന്ത്രി പറഞ്ഞു. ജനുവരി മുപ്പതിന് ചോദിച്ച ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

തോട്ടപ്പള്ളിയിലെ മണൽഖനനം സംബന്ധിച്ചുള്ള ചോദ്യത്തിന് മാത്യു കുഴൽനാടന്റെ ചോദ്യത്തിന് തീരശോഷണം ഉണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിനാണ് മറുപടി നൽകിയത്. നടക്കുന്നത് പൊഴിമുഖത്തുള്ള മണൽനീക്കം മാത്രമാണെന്നും കുട്ടനാട്ടിലെ പ്രളയം തടയാനാണ് മണൽ മാറ്റുന്നതെന്നും റോഷി അഗസ്റ്റിൻ സഭയെ അറിയിച്ചു. എംഎസ് സ്വാമിനാഥൻ റിപ്പോർട്ട്, ഐഐടി ചെന്നൈ റിപ്പോർട്ട് എന്നിവ അനുസരിച്ചാണ് മണൽ നീക്കുന്നത്. മണലടിയുന്നത് തടയാൻ പുലിമുട്ട് നിർമിക്കാൻ 44 കോടി 2022 ൽ ഭരണാനുമതി കിട്ടിയെന്നും നിർമാണം ഉടൻ തുടങ്ങുമെന്നും നിയമസഭാ ചോദ്യത്തിന് മറുപടിയായി റോഷി അഗസ്റ്റിൻ അറിയിച്ചു.

To advertise here,contact us