കൊച്ചിയിലെ പിഎഫ് ഓഫീസിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്സിലെ ജീവനക്കാരനായിരുന്നു ശിവരാമൻ.

ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന്റെ സഹോദരീ ഭർത്താവ് സുകുമാരൻ ആരോപിച്ചു. പി എഫ് നിഷേധിച്ചതിൽ മനംനൊന്തായിരുന്നു ആത്മഹത്യ. എൺപതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. പി എഫിനായി പല തവണ കയറിയിറങ്ങിയെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൊടുത്തിട്ടും നീതി നിഷേധിച്ചുവെന്നും സുകുമാരൻ ആരോപിച്ചു. ഇനിയാർക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാകരുതെന്നും സഹോദരി ഭർത്താവ് പറഞ്ഞു.ക്യാൻസർ രോഗിയായിരുന്നു മരിച്ച ശിവരാമൻ. പെരാമ്പ്ര അപ്പോളോ ടയേഴ്സിൽ കരാർ തൊഴിലാളിയായിരുന്നു ശിവരാമൻ. വിരമിച്ച് ഒമ്പത് കൊല്ലമായിട്ടും ശിവരാമന് ഇതുവരെ പിഎഫ് വിഹിതം നൽകിയിരുന്നില്ല.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us