കാലിക്കലങ്ങളുമായി മഹിളാ കോണ്ഗ്രസ് പ്രതിഷേധം, സംഘർഷം

ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുവട്ടം ജലപീരിങ്കി പ്രയോഗിച്ചു.

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നിയമസഭയിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്ത പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുവട്ടം ജലപീരിങ്കി പ്രയോഗിച്ചു. കാലി കലങ്ങളുമായാണ് വനിതകളുടെ പ്രതിഷേധം. വിലക്കയറ്റം, അവശ്യസാധനങ്ങൾക്ക് ക്ഷാമം എന്നീ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു മഹിളാ കോൺഗ്രസിന്റെ നിയമസഭാ മാർച്ച്.

നൂറിലേറെ മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് കലങ്ങളുമായി നിയമസഭക്ക് മുന്നിലേക്ക് എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. പിന്നാലെ മൺ കലങ്ങൾ പൊട്ടിച്ച് അതിന്റെ ഓടുകൾ പൊലീസിന് നേരെ പ്രവർത്തകർ വലിച്ചെറിയുകയുണ്ടായി. ഇതിനിടയിൽ അലുമിനിയം കലങ്ങളുമുണ്ടായിരുന്നു.

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ബജറ്റ് തീയതിയില് മാറ്റമില്ല

പിന്നീട് ബാരിക്കേട് മറിച്ചിടാൻ ശ്രമം തുടങ്ങിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. അതിനിടെ ജെബി മേത്തർ വീണു. തുടർന്ന് ജെബി മേത്തറിനെ എടുത്തുകൊണ്ട് അണികൾ റോഡിലെ ഗതാഗതവും സ്തംഭിപ്പിച്ചു. എംപിയെ പൊലീസ് വാഹനത്തിലും പരിക്കേറ്റ പ്രവർത്തകയെ എംപിയുടെ വാഹനത്തിലും ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

To advertise here,contact us