വിമർശിക്കുകയായിരുന്നില്ല, യാഥാർഥ്യം പറയണമെന്ന് തോന്നിയെന്ന് എം ടി പറഞ്ഞു; വിശദീകരണവുമായി എൻ ഇ സുധീർ

'അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് കരുതിയിരുന്നില്ല'

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ ഇ സുധീർ. പരാമർശത്തിലൂടെ തന്റെ കാലത്തെ രാഷ്ട്രീയ യാഥാർഥ്യത്തെ അടയാളപ്പെടുത്തുകയായിരുന്നു എം ടി ചെയ്തത്. കാലം എം ടിയോട് കടപ്പെട്ടിരിക്കുന്നു. മറ്റാര് പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ എൻ ഇ സുധീർ വ്യക്തമാക്കി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിലായിരുന്നു എം ടി വാസുദേവൻ നായരുടെ പരാമർശം.

അദ്ദേഹത്തെ വീട്ടിൽ ചെന്നു കണ്ടപ്പോൾ കെഎൽഎഫ് വേദിയിൽ ചിലത് പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് കരുതിയിരുന്നില്ല. പരിപാടിക്ക് ശേഷം കണ്ടപ്പോൾ തങ്ങൾ അതെപ്പറ്റി സംസാരിച്ചു. തന്റെ ലക്ഷ്യം വിമർശിക്കലായിരുന്നില്ല, യാഥാർഥ്യം പറയണമെന്ന് തോന്നി. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലതെന്ന് എം ടി വ്യക്തമാക്കിയതായും എൻ ഇ സുധീർ വിശദമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.

പിണറായി വിജയനെ വേദിയിലിരുത്തി അമിതാധികാരത്തിനെതിരെ രൂക്ഷ വിമർശനവുമായി എം ടി വാസുദേവൻ നായർ

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യം അല്ല സ്വാതന്ത്ര്യം എന്നും കെ എൽ എഫ് ഉദ്ഘാടന വേദിയിൽ എം ടി ചൂണ്ടിക്കാണിച്ചു. 'ഇ. എം എസ് അധികാരം ഉപയോഗിച്ച് ജനങ്ങളെ ഉത്തരവാദിത്വമുള്ള സമൂഹമാക്കി, അധികാരം നേടിയതോടെ കമ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം പൂർത്തിയാക്കി എന്ന് അദ്ദേഹം കരുതിയില്ല, അതാണ് ഇഎംഎസിനെ മഹാനായ നേതാവ് ആക്കിയത്. നേതൃപൂജകളിൽ അദ്ദേഹത്തെ കാണാത്തതിന് കാരണവും അതുതന്നെ. നേതാവ് ഒരു നിമിത്തം അല്ല ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് എന്ന് അധികാരത്തിൽ ഉളളവർ തിരിച്ചറിയണം,' എം ടി വാസുദേവൻ നായർ പറഞ്ഞു.

എന്നാൽ എം ടി വിമർശിച്ചത് കേന്ദ്ര സർക്കാരിനെയാണെന്നും ഇടതു വിരോധികൾ അത് മുഖ്യമന്ത്രിയാണെന്ന് ചിത്രീകരിക്കുകയാണെന്നുമായിരുന്നു എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രതികരണം. ഇന്ത്യൻ ഗവൺമെൻ്റിനെതിരെയുള്ള കുന്തമുനയാണ് എം ടിയുടെ പ്രസംഗം. 1957ലെ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തിയിരുന്നുവെങ്കിൽ രാജ്യത്തിൻ്റെ മുഖം മാറിയേനെയെന്നും ജയരാജൻ പറഞ്ഞു.

To advertise here,contact us