താനൂർ കസ്റ്റഡിമരണ കേസ്; താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരിയിലെ വാടകമുറിയിൽ സിബിഐ പരിശോധന നടത്തുന്നു

കെട്ടിട ഉടമ സൈനുദ്ദീനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു

icon
dot image

മലപ്പുറം: താനൂർ കസ്റ്റഡി മരണ കേസിൽ താമിർ ജിഫ്രി താമസിച്ചിരുന്ന ചേളാരി ആലുങ്ങലിലെ വാടകമുറിയിൽ സിബിഐ പരിശോധന നടത്തുന്നു. കേന്ദ്ര ഫോറൻസിക് ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിക്കുകയാണ്.  കേസിലെ സാക്ഷികളായ ചേളാരി സ്വദേശി മൻസൂർ, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സിബിഐയുടെ പരിശോധന. കെട്ടിട ഉടമ സൈനുദ്ദീനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

ഉച്ചയ്ക്കു ശേഷം താനൂർ ദേവധാർ പാലത്തിനു താഴെ എത്തിയും ഫോറൻസിക് സംഘം ശാസ്ത്രീയ വിവരശേഖരണം നടത്തും. കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഹൈദരാബാദിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധന നടത്തുന്നത്.

താമിർ ജിഫ്രി അടങ്ങുന്ന യുവാക്കളെ ചേളാരിയിലെ വാടകമുറിയിൽ നിന്ന് ആണ് ഡാൻസാഫ് സംഘം കസ്റ്റഡിയിൽ എടുത്തതെന്ന വിവരം പുറത്ത് വിട്ടത് റിപ്പോർട്ടറായിരുന്നു. പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായിരുന്നു റിപ്പോർട്ടറിന്റെ കണ്ടെത്തൽ. ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ആലുങ്ങലിൽ എത്തി പരിശോധന നടത്തിയിരുന്നു.

വ്യാഴാഴ്ചയാണ് ഫോറൻസിക് സംഘം താനൂരിൽ എത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തിയിരുന്നു. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്നാണ് മൊഴി. ഈ സാഹചര്യത്തിലാണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന യുവാക്കളുടെ വെളിപ്പെടുത്തൽ നേരത്തെ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും യുവാക്കളുടെ മൊഴികളായിരുന്നു വഴിത്തിരിവായത്.

2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി കൊല്ലപ്പെട്ടത്. കുടുംബം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. പൊലീസ് തിരക്കഥകൾ പൊളിച്ചു കൊണ്ട് റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്ന തെളിവുകൾ കേസിൽ വളരെയേറെ നിർണായകമായി. കേസ് അട്ടിമറിക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം നടത്തിയ ഇടപെടലുകളും അട്ടിമറി ശ്രങ്ങളും റിപ്പോർട്ടറിലൂടെയാണ് പുറംലോകമറിഞ്ഞത്.

To advertise here,contact us
To advertise here,contact us
To advertise here,contact us