കൊച്ചി: രാഹുൽ ഗാന്ധിക്ക് കേരളത്തിൽ മത്സരിക്കാമെങ്കിൽ ബിജെപി നേതാക്കൾക്ക് എന്തുകൊണ്ട് പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ വിപുലീകരിക്കാനുള്ള തീരുമാനവുമായി കോട്ടയത്ത് ചേർന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. അതേസമയം, പിസി ജോർജിന്റെ ജനപക്ഷം സെക്കുലർ പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയുമായി സഹകരിക്കാൻ തീരുമാനിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിൽ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ കേരളത്തിൽ മത്സരിച്ചേക്കുമെന്ന ചർച്ചകൾ തുടരുന്നതിനിടെയാണ് കെ സുരേന്ദ്രന്റെ പ്രതികരണം. കക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും. പി സി ജോർജിന്റെ ജനപക്ഷ സെക്കുലർ പാർട്ടിയെ ഔദ്യോഗികമായി എൻഡിഎ മുന്നണിയിൽ ഉൾപ്പെടുത്തണം എന്ന ആവശ്യം ഉയർന്നിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
സി കെ നാണു ഇപ്പോൾ ഒപ്പമില്ലാത്ത നേതാവ്,തങ്ങളുടേത് ജനതാദൾ കേരള പാര്ട്ടി; കെ കൃഷ്ണൻ കുട്ടി
എൻഡിഎയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ പി സി ജോർജിൻ്റെ ജനപക്ഷം സെക്യുലർ പാർട്ടിയുടെ ഇന്ന് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് ധാരണയായത്. ബിജെപി, എൻഡിഎ നേതാക്കളുമായി ചർച്ചനടത്താൻ അഞ്ചംഗ സമിതിയെ യോഗം നിയോഗിച്ചു.
പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ബൂത്ത് തലം മുതൽ എൻഡിഎ മുന്നണിയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള തീരുമാനം സംസ്ഥാന എൻഡിഎ നേതൃയോഗം കൈക്കൊണ്ടു. ക്രൈസ്തവ സമൂഹത്തെ മുന്നണിയോട് അടുപ്പിക്കുന്നതിന്റെ ഭാഗമായി ക്രിസ്മസ് നാളുകളിൽ സ്നേഹയാത്ര സംഘടിപ്പിക്കാനും എൻഡിഎ നേതൃയോഗം തീരുമാനിച്ചു.