കണ്ണൂര്: സുപ്രീം കോടതിയിലേക്കും ഹൈക്കോടതികളിലേക്കും ആർഎസ്എസ്, സംഘപരിവാർ റിക്രൂട്ട്മെന്റ് നടത്തുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസിന്റെയും സംഘപരിവാറിന്റെയും കോമരങ്ങളായവരെയാണ് കോടതികളിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ജുഡീഷ്യറിയുടെ മഹിമ എക്കാലവും നിലനിൽക്കില്ലെന്നും എം വി ഗോവിന്ദന് പറഞ്ഞു. എക്സിക്യൂട്ടീവും ജുഡീഷ്യറിയും തീരുമാനിക്കുന്നത് ഹിന്ദുത്വയിലേയ്ക്കുള്ള യാത്രയായിരിക്കുമെന്നും എം വി ഗോവിന്ദന് പറഞ്ഞു. കതിരൂർ സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണപ്രസ്ഥാനങ്ങളില് ചിലതൊക്കെ തെറ്റായ പ്രവണത കാണിക്കുന്നുണ്ട്. തെറ്റായ പ്രവണത കാണിക്കുന്ന ഒന്നിനോടും ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. എന്നാല് അതിന്റെ പേരില് സഹകരണപ്രസ്ഥാനത്തെ മുഴുവന് തകര്ക്കുക എന്ന നിലപാടിനോടും യോജിക്കാന് കഴിയില്ല. അതിനാല് സഹകരണപ്രസ്ഥാനങ്ങളെയെല്ലാം ഒന്നെങ്കില് തകര്ക്കുക അല്ലെങ്കില് കൈപ്പിടിയില് ഒതുക്കുക എന്ന ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കേണ്ടതുണ്ട് എന്നും എം വി ഗോവിന്ദന് പറഞ്ഞു.