കൊച്ചി: കൊവിഡ് കാലത്ത് സംസ്ഥാന സർക്കാർ നടത്തിയത് 1032 കോടി രൂപയുടെ അഴിമതിയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അഴിമതി മുഴുവൻ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴിയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. എല്ലാ നിയമനങ്ങളിലും സർക്കാർ ഇടപെടലുണ്ടായി. കോടതികളിൽ നിന്ന് മൂന്ന് സുപ്രധാന വിധി സർക്കാരിനെതിരായി വന്നുവെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു.
'കൊവിഡ് കാലത്ത് നായകൾക്കും പശുവിനും പക്ഷികൾക്കും ഒക്കെ ഭക്ഷണവും വെള്ളവും കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. വാർത്താ സമ്മേളനം നടത്തിയാണ് മുഖ്യമന്ത്രി അത് പറഞ്ഞത്. മുഖ്യമന്ത്രിക്ക് എത്ര മഹാ മനസ്സെന്ന് വിചാരിച്ചു. പിന്നെയാണ് മനസിലായത് കൊടിയ അഴിമതിയാണ് പിന്നിൽ നടത്തിയതെന്ന്', വി ഡി സതീശൻ പറഞ്ഞു.
'കേരളത്തിൻ്റെ വായ്പ പരിധി ഉയർത്താൻ നിബന്ധനകളിൽ മാറ്റം വരുത്താൻ കഴിയില്ല'; നിർമ്മല സീതാരാമൻ
'നവകേരള സദസ്സിൽ പരാതി പ്രളയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭരിക്കുന്നത് പിണറായി വിജയനാണെന്ന് ഓർമിപ്പിക്കുന്നു. ലൈഫ് മിഷൻ, സ്കൂൾ കുട്ടികൾക്കുള്ള ഉച്ചക്കഞ്ഞി എല്ലാം താറുമാറായി. കഴിഞ്ഞ മാസം വരെ കറുത്ത തുണിയായിരുന്നു പേടി. ഇപ്പോഴത് വെള്ള തുണിയായി. വെള്ള നിറമിട്ടാൽ കരുതൽ തടങ്കലിൽ പോകേണ്ടി വരും. അയ്യപ്പ ഭക്തരും ജാഗ്രത പാലിക്കണം. കറുപ്പ് വേഷം ധരിച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തേക്കും'. വി ഡി സതീശൻ പരിഹസിച്ചു.