കൊച്ചി: ജനങ്ങളിൽ നിന്നും സെക്കുലർ ആശയങ്ങളിൽ നിന്നും കോൺഗ്രസ് എന്നേ അകന്നുവെന്ന് പിവി അൻവർ എംഎൽഎ. എന്ന് മതേതര മുഖം തിരികെ പിടിക്കുന്നോ,അന്നേ കോൺഗ്രസ് രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനൊക്കെ പകരം അൻവറിനെയും ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരേയും തെറി പറഞ്ഞിട്ട് കാര്യമില്ലെന്നും പിവി അൻവർ വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പിവി അൻവറിന്റെ വിമർശനം.
വർഗീയവാദികൾക്കതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണ് സിപിഐഎം. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലത്തിനിടെ യുഡിഎഫിന്റെ എംപിമാരാരും കേരളത്തിനായി ഒന്നും ചെയ്തില്ലെന്നും പിവി അൻവർ ആരോപിച്ചു. നമുക്ക് പലമേഖലകളിലായി കിട്ടേണ്ട സാമ്പത്തിക വിഹിതം കേന്ദ്രം വെട്ടിച്ചുരുക്കി. ബിജെപി സർക്കാരിനെതിരെ എംപിമാർ സംസാരിക്കാൻ തയാറായില്ലെന്നും അദ്ദേഹം വിമർശിച്ചു.
'കോൺഗ്രസിനെ ആദിവാസികൾ തൂത്തെറിഞ്ഞു, ന്യൂനപക്ഷം ബിജെപിക്കൊപ്പം'; വിജയമാഘോഷിച്ച് മോദി
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പിവി അൻവർ നേരത്തെ രംഗത്തെത്തിയിരുന്നു. പടനായകൻ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയിൽ നിന്നാണ്. ഇല്ലെങ്കിൽ യുദ്ധം തോൽക്കും. അല്ലാതെ വയനാട്ടിൽ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാർ കോട്ട കെട്ടി താമസിക്കുന്നതെന്നും പിവി അൻവർ പരിഹസിച്ചിരുന്നു.