പാലക്കാട്: കൊല്ലം ഓയൂരില് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില് നല്ല രീതിയിലുള്ള അന്വേഷണം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസിന്റെ അന്വേഷണ മികവുകൊണ്ടാണ് പ്രതികളെ പിടിക്കാനായത്. അർപ്പണ മനോഭാവത്തോടെ പൊലീസ് പ്രവർത്തിച്ചു. ഇത്തരം സംഭവങ്ങളുണ്ടായ ഉടനെ കുറ്റവാളികളെ പിടികൂടാൻ കഴിയണമെന്നില്ലെന്നും ചിലർ അനാവശ്യമായി പൊലീസിനെ കുറ്റപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം സംഭവം മാധ്യമങ്ങൾ സംയമനത്തോടെ റിപ്പോർട്ട് ചെയ്തു. ആ ശ്രദ്ധയും സൂക്ഷ്മതയും തുടർന്നുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടിയെ കണ്ടെത്തിയത് പൊലീസിന്റെ വലിയ വ്യൂഹമാണ്. കുട്ടിയെയും കൊണ്ട് പുറത്തേക്ക് പോകാന് തട്ടികൊണ്ടു പോയ സംഘത്തിന് കഴിഞ്ഞില്ല. അതിനെ താൻ അന്ന് അഭിനന്ദിച്ചിരുന്നു. എന്നാൽ യുക്തിബോധത്തെ ചോദ്യം ചെയ്യുന്നതാണ് മുഖ്യമന്ത്രിയുടെ പ്രതികരണമെന്നായിരുന്നു അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കുട്ടിയെ പെട്ടെന്ന് കണ്ടെത്താത്തതിൽ ചിലര് പൊലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഇറങ്ങി പുറപ്പെട്ടു. അതിന്റെ അർത്ഥമെന്താണ്? എന്തെങ്കിലും വീഴ്ച സംഭവിച്ചാലല്ലേ പ്രതിഷേധിക്കുക? രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ആറ് വയസ്സുകാരിയെ തട്ടികൊണ്ടു പോയ കേസില് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
അന്വേഷണ മികവിൽ രാജ്യത്ത് തന്നെ മുൻ നിരയിലാണ് സംസ്ഥാന പൊലീസ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ആലുവയില് കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ പരമാവധി ശിക്ഷ വാങ്ങി കൊടുത്തു. എകെജി സെന്റർ ആക്രമണത്തില് പ്രതികളെ പിടികൂടാൻ വൈകിയതിനെതിരെ പ്രചാരണമുണ്ടായി. "കിട്ടിയോ" എന്ന് ഓരോ ദിവസവും ചോദിച്ചു. എന്നാല് അന്വേഷണത്തിനൊടുവില് പിടികൂടിയത് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്. അതോടെ എല്ലാവരും പിൻവാങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം: മൂന്നുപേർ കസ്റ്റഡിയിൽ
സന്ദീപാനന്ദഗിരി ആശ്രമം കത്തിച്ച കേസില് ആര്എസ്എസ് പ്രചരിപ്പിച്ചത് സ്വാമി തന്നെയാണ് ആശ്രമം കത്തിച്ചതെന്നാണ്. എന്നാല് പിന്നീട് ബിജെപി കൗൺസിലർ തന്നെയാണ് ചെയ്തതെന്ന് വ്യക്തമായി. എലന്തൂർ നരബലി കേസില് പ്രതികളെ പിടികൂടി. എലത്തൂർ ട്രെയിന് തീവെപ്പ് പ്രതിയെ വേഗം പിടികൂടി. ഇതൊക്കെ കേരള പൊലീസിന്റെ അന്വേഷണ മികവിന് ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വേറെ ഒരു പാർട്ടിയിലും പ്രശ്നം ഉണ്ടാക്കണമെന്ന് കരുതിയല്ല നവകേരള സദസ്സ് തുടങ്ങിയത്. എന്നാല് നവകേരളസദസ്സില് പങ്കെടുക്കുന്നവർക്കെതിരെ നടപടി എടുത്തിട്ടു പോലും പല പാർട്ടിക്കാരും വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സില് ഇന്നലെ ലഭിച്ചത് 15753 നിവേദനങ്ങൾ ആണ്.