കോഴിക്കോട്: കുന്ദമംഗലം ഗവൺമെൻ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് കേസിൽ റീപോളിംഗ് നടത്താൻ ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ റീപോളിംഗ് ആരംഭിച്ചു. ബാലറ്റ് പേപ്പർ നശിപ്പിച്ച ബൂത്ത് രണ്ടിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 12.30 വരെ വോട്ട് ചെയ്യാം.
ഉച്ചക്ക് ശേഷം ഫലം പ്രഖ്യാപിക്കും. ബൂത്ത് രണ്ട് ഉൾപ്പെടുന്ന ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഭാഗം വിദ്യാർഥികൾക്ക് മാത്രമാണ് കോളേജിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകർ ബാലറ്റ് പേപ്പർ നശിപ്പിച്ചതോടെ കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ കോടതിയെ സമീപിച്ച് വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ അനുകൂല വിധി നേടുകയായിരുന്നു.
വൊട്ടെണ്ണൽ നടന്ന ഒന്ന്, മൂന്ന് ബൂത്തുകളിൽ കെഎസ്യു-എം എസ്എഫ് മുന്നണി മുന്നിട്ട് നിൽക്കുമ്പോഴാണ് ബാലറ്റ് പേപ്പറുകൾ നശിപ്പിക്കപ്പെട്ടത്. 90 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ തോൽവി ഭയന്ന് എസ്എഫ്ഐ സംഘർഷം അഴിച്ചുവിട്ടുവെന്നും ബാലറ്റ് പേപ്പർ നശിപ്പിച്ചെന്നുമാണ് ഹർജിയിൽ പറയുന്നത്. തിരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ പ്രവര്ത്തകര് ബാലറ്റ് പേപ്പര് കീറിയെറിഞ്ഞെന്നാണ് കെഎസ്യുവിന്റെ ആരോപണം. ബാലറ്റ് പേപ്പർ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.