കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടിലെ ഇഡി നടപടി ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന് ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബിക്കും പുതിയ സമന്സ് നല്കിയോ എന്ന കാര്യത്തില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് നിലപാട് അറിയിച്ചേക്കും.
വ്യക്തിപരമായ ചോദ്യങ്ങള് ഒഴിവാക്കി പുതിയ സമന്സ് അയയ്ക്കാന് ഇഡിക്ക് ഹൈക്കോടതി നേരത്തെ അനുമതി നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില് അന്വേഷണ പുരോഗതി സംബന്ധിച്ചും ഇഡി വിശദീകരണം നല്കിയേക്കും. ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബെഞ്ചാണ് ഹര്ജി പരിഗണിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് കേസ്; തോമസ് ഐസക്കിന് പുതിയ സമൻസ് നൽകാൻ ഇഡിക്ക് ഹൈക്കോടതിയുടെ അനുമതി
പണം സമാഹരിച്ചതിലും വിനിയോഗിച്ചതിലും വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനമുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്. ഫെമ നിയമത്തിൽ എന്തു ലംഘനമാണുണ്ടായതെന്ന് വിശദീകരിക്കാതെയാണ് സമൻസ് നൽകുന്നതെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെട്ട് സമൻസ് നൽകിയത് നിയമപരമല്ലെന്ന് തോമസ് ഐസക്കും ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്നാണ് സമൻസ് അയക്കുന്നത് കോടതി തടഞ്ഞത്.